മതത്തിലെ നന്മകള്‍ രാഷ്ട്രീയത്തിലും പ്രയോജനപ്പെടുത്തും; എന്നാല്‍ രണ്ടും കൂട്ടിക്കലര്‍ത്തില്ല'
# അശോക് ശ്രീനിവാസ്
കക്ഷിരാഷ്ട്രീയവും മതവും സമൂഹസേവനവും പരമ്പരയായി സമന്വയിപ്പിച്ചുവന്ന പാണക്കാട് തറവാടിന്റെ പാരമ്പര്യം ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. രാഷ്ട്രീയത്തെയും മതത്തെയും പൊരുത്തക്കേടുകളില്ലാതെ കൂട്ടിയിണക്കിയ ഹൈദരലി ശിഹാബ് തങ്ങൾ കേരള രാഷ്ട്രീയത്തിന് നിസ്തുലമായ സംഭാവനകൾ നൽകി.
മതപഠനത്തിനുശേഷം പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിൽനിന്ന് ഫൈസി ബിരുദം നേടിയ ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകിയിരുന്ന പ്രസ്ഥാനങ്ങൾ ഏറെയാണ്. പണ്ഡിത സംഘടനയായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ പോഷകസംഘടനകളായ എസ്.വൈ.എസ്സിന്റെ പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ സെക്രട്ടറി, ഇസ്ലാം മതവിദ്യാഭ്യാസ ബോർഡിന്റെ ട്രഷറർ, ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ ജനറൽ സെക്രട്ടറി, ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് അക്കാദമി പ്രസിഡന്റ്, അനേകം മഹല്ലുകളടങ്ങുന്ന വയനാട് ജില്ലയുടെ ഖാസി, മലപ്പുറംജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എന്നിവ അതിൽ പ്രധാനപ്പെട്ടതാണ്.
2009 ഓഗസ്റ്റിൽ സഹോദരൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് മുസ്ലിംലീഗ് അധ്യക്ഷപദം ഹൈദരലി തങ്ങൾ ഏറ്റെടുത്തത്. അന്ന് അദ്ദേഹം മാതൃഭൂമിക്ക് നൽകിയ അഭിമുഖം പുനഃപ്രസിദ്ധീകരിക്കുകയാണിവിടെ.
? മതസംഘടനയുടെ സുപ്രധാന സ്ഥാനം വഹിക്കുമ്പോൾത്തന്നെ രാഷ്ട്രീയത്തിലും നേതൃത്വം ഏറ്റെടുക്കുന്നത് എങ്ങനെയാണ് കാണുന്നത്
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റുമാരായ ബാഫഖി തങ്ങളുടെയും പാണക്കാട് പൂക്കോയതങ്ങളുടെയും പാരമ്പര്യം അതുതന്നെയായിരുന്നു. എസ്.വൈ.എസ്സിന്റെയും സംസ്ഥാന പ്രസിഡന്റും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റും ആകുന്ന സമയത്താണ് പൂക്കോയതങ്ങാൾ ലീഗിന്റെ സംസ്ഥാന പ്രസിഡന്റാകുന്നത്. ജ്യേഷ്ടൻ മാത്രമേ അങ്ങനെ അല്ലാതിരുന്നിട്ടുള്ളു.
അതൊരു വലിയ പ്രശ്നമായി കാണുന്നില്ല. ആരുടെ കാലത്തും മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തിയിട്ടില്ല. എന്നാൽ മതത്തിലെ നല്ലവശങ്ങൾ രാഷ്ട്രീയത്തിലും പ്രയോജനപ്പെടുത്താൻ ശ്രമിക്കും, അതേസമയം അമിതമാവാതിരിക്കാനും. വിശ്വാസപരമായ പ്രവർത്തനങ്ങൾ തെറ്റിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ പ്രവർത്തനമില്ല. എന്നാൽ വിശ്വാസത്തിന്റെ പേരിലുള്ള വിഭാഗീയത ലീഗ് കാണിക്കുകയുമില്ല.
?മറ്റുസാമുദായിക സംഘടനകളുമായുള്ള ബന്ധം എങ്ങനെയായിരിക്കും
- മുസ്ലിംലീഗ് മുസ്ലിം സമുദായത്തിന്റെ പൊതുവേദി തന്നെയാണ്. മതപരമായ ഏത് സ്ഥാനത്തിരുന്നാലും ലീഗിന്റെ പ്രവർത്തനങ്ങളെ അത് ബാധിക്കില്ല. മുസ്ലിങ്ങളെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളിൽ എല്ലാ സംഘടനകളെയും ഒന്നിച്ച് നിർത്താനും ആവശ്യങ്ങൾക്കായി പോരാടാനും ശ്രമിക്കും. അതിന് ഒരിക്കലും സംഘടനകൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പ്രതിബന്ധമാവില്ല.
? ലീഗിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ എന്തൊക്കെ ആയിരിക്കും
ജീവകാരുണ്യപ്രവർത്തനങ്ങൾ, മതമൈത്രി ഇത് രണ്ടും മുസ്ലിംലീഗിന്റെ മുഖ്യപ്രവർത്തനങ്ങളിൽപ്പെടുന്നതാണ്. അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങളുടെ ആഹ്വാനവും അതുതന്നെയായിരുന്നു. മതത്തിനതീതമാണ് മുസ്ലിംലീഗിന്റെ റിലീഫ് പ്രവർത്തനം. അവിടെ മാനവികമായ അംശങ്ങൾക്കുതന്നെയാണ് മുൻതൂക്കം. അതുകൊണ്ട് ഇത്തവണ നോമ്പ്കാലത്ത് ലീഗ്പ്രവർത്തകർ പൂർണമായും റിലീഫ് പ്രവർത്തനങ്ങളിലായിരിക്കും കേന്ദ്രീകരിക്കുക.
? രാഷ്ട്രീയ നിലപാടുകളിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ
- യു.ഡി.എഫ് ശക്തിപ്പെടുത്താനാണ് എല്ലാക്കാലത്തും ലീഗ് ശ്രമിച്ചിട്ടുള്ളത്. അതുതന്നെയാണ് ഇപ്പോഴത്തെ ലക്ഷ്യവും. കോൺഗ്രസ്സുമായുള്ള ബന്ധം കുടുംബബന്ധംപോലെത്തന്നെയാണ് - തങ്ങൾ പറഞ്ഞുനിർത്തി.