കാസർകോട്: മുൻമന്ത്രിയും മുസ്‌ലിം ലീഗ് ദേശീയ നിർവാഹകസമിതി അംഗവും സംസ്ഥാന ഖജാൻജിയും യു.ഡി.എഫ്. ജില്ലാ ചെയർമാനുമായ ചെർക്കളം അബ്ദുള്ള(76) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ചെർക്കളയിലെ വസതിയായ കംസാനക് വില്ലയിലായിരുന്നു അന്ത്യം.
രണ്ടാഴ്ചയിലേറെയായി മംഗളൂരുവിലെ ആസ്പത്രിയിലായിരുന്ന അദ്ദേഹത്തിന്റെ നിലയിൽ കാര്യമായ പുരോഗതി കാണാത്തതുകൊണ്ട് വ്യാഴാഴ്‌ച രാത്രി സ്വവസതിയിലേക്ക് കൊണ്ടുപോരുകയായിരുന്നു. വീട്ടിലെത്തിച്ച് ഏതാനും മണിക്കൂറുകൾക്കകം അന്ത്യം സംഭവിച്ചു. കാസർകോട്ടെ ഏറ്റവും തലപ്പൊക്കമുള്ള രാഷ്ട്രീയനേതാവായിരുന്ന ചെർക്കളത്തിന്റെ നിര്യാണവാർത്തയറിഞ്ഞ് നാനാതുറയിൽപ്പെട്ട ആയിരങ്ങൾ വസതിയിലേക്ക് പ്രവഹിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി., സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് തുടങ്ങിയ നേതാക്കളുടെയും വൻ ജനാവലിയുടെയും സാന്നിധ്യത്തിൽ വൈകിട്ട് ആറുമണിയോടെ ചെർക്കള വലിയ ജുമാമസ്ജിദ് കബറിസ്ഥാനിൽ കബറടക്കി. മാതൃഭൂമി മാനേജിങ് ഡയറക്ടർക്കും മാനേജിങ് എഡിറ്റർക്കും വേണ്ടി റീത്ത് സമർപ്പിച്ചു.
ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആസ്യുമ്മയുടെയും മകനായി 1942 സെപ്റ്റംബർ 15-ന് ജനിച്ച ചെർക്കളം 1957-ൽ സ്വതന്ത്രവിദ്യാർഥിസംഘടനയിലൂടെയാണ് പൊതുരംഗത്തേക്കു വന്നത്. ചെർക്കളത്ത് ശാഖാഭാരവാഹിയായി പാർട്ടി പ്രവർത്തനം തുടങ്ങിയ അദ്ദേഹം അരനൂറ്റാണ്ടിലേറെയായി ലീഗിന്റെ സംസ്ഥാന നേതൃനിരയിലുണ്ട്. 1987 മുതൽ 2006 വരെ തുടർച്ചയായി നാലുതവണ മഞ്ചേശ്വരത്തുനിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി.ക്ക് കേരളത്തിൽ ഏറ്റവും സ്വാധീനമുള്ള മണ്ഡലമായ മഞ്ചേശ്വരത്ത് എക്കാലത്തും ശക്തമായ ത്രികോണമത്സരമായിരുന്നു. നിർണായകമത്സരങ്ങളിലെല്ലാം വിജയക്കൊടി പാറിക്കാൻ ചെർക്കളത്തിനു കഴിഞ്ഞു.
2001-2004 കാലയളവിൽ എ.കെ.ആന്റണി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണവകുപ്പുമന്ത്രിയായി. ദാരിദ്ര്യനിർമാർജനത്തിൽ നിർണായകമായ കുടുംബശ്രീ പദ്ധതി ശക്തിപ്പെടുത്തിയത് അക്കാലത്താണ്. കൊച്ചിയിലെ മൂന്നു ദ്വീപുകളെ ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങളുടെ നിർമാണത്തിലും സുപ്രധാന പങ്കുവഹിച്ചു. കാസർകോട് പ്രഥമ ജില്ലാ കൗൺസിൽ അംഗമായിരുന്നു. ന്യൂനപക്ഷ കോർപ്പറേഷൻ അധ്യക്ഷനായും പ്രവർത്തിച്ചു.
1972 മുതൽ 1984 വരെ മുസ്‌ലിം ലീഗ് അവിഭക്ത കണ്ണൂർജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു. 1984-ൽ കാസർകോട് ജില്ല നിലവിൽവന്നതുമുതൽ ജില്ലാ ജനറൽ സെക്രട്ടറിയായി. 2004 മുതൽ കഴിഞ്ഞകൊല്ലം വരെ ജില്ലാ പ്രസിഡന്റായിരുന്നു. ദീർഘകാലമായി യു.ഡി.എഫ്. ജില്ലാ ചെയർമാനാണ്. കുറച്ചുകാലം എസ്.ടി.യു. സംസ്ഥാനാധ്യക്ഷനായി പ്രവർത്തിച്ചു. കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്, മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, എം.ഇ.എസ്. ആജീവനാന്ത അംഗം, സി.എച്ച്. മുഹമ്മദ് കോയ സെന്റർ ഫോർ ഡെവലപ്മെന്റ് എജ്യുക്കേഷൻ സയൻസ് ആൻഡ് ടെക്‌നോളജി ചെയർമാൻ, കാസർകോട് മുസ്‌ലിം എജ്യുക്കേഷണൽ ട്രസ്റ്റ് ട്രസ്റ്റി, ടി.ഉബൈദ് മെമ്മോറിയൽ ഫോറം ജനറൽ സെക്രട്ടറി, ചെർക്കളം മുസ്‌ലിം ചാരിറ്റബിൾ സെന്റർ ചെയർമാൻ, ചെർക്കള മുഹിയുദ്ദീൻ ജുമാമസ്ജിദ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മഞ്ചേശ്വരം ഓർഫനേജ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഈജിപ്ത്, പലസ്തീൻ അടക്കം പതിനഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ചു.
ഭാര്യ: ആയിഷ (ചെങ്കള പഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: മെഹ്‌റുന്നീസ, മുംതാസ് സമീറ(ജില്ലാ പഞ്ചായത്ത് അംഗം), സി.എ. മുഹമ്മദ് നാസർ(മിനറൽ വാട്ടർ കമ്പനി, സലാല), സി.എ.അഹമ്മദ് കബീർ(എം.എസ്.എഫ്. മുൻ ജില്ലാ ജനറൽ സെക്രട്ടറി). മരുമക്കൾ: എ.പി.അബ്ദുൽഖാദർ(പൊമോന എക്‌സ്‌പോർട്ടേഴ്‌സ്, മുംബൈ), അഡ്വ. അബ്ദുൽമജീദ്(ദുബായ്), നുസ്‌വത്ത് നിഷ(ചാവക്കാട്), ജസീമ ജാസ്മിൻ(ബേവിഞ്ച). സഹോദരങ്ങൾ: ചെർക്കളം അബൂബക്കർ, ബീവി ബദിയടുക്ക, പരേതരായ അഹമ്മദ്, കപാടിയ അബ്ദുൽ ഖാദർ, നഫീസ കാപ്പിൽ.