5 2:02:26 AM
തലശ്ശേരിയില്‍ ഉണ്ടുറങ്ങിപ്പാര്‍ത്തവരുടെ പട്ടികയെടുത്താല്‍ അതില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെവരെ കാണാം! വെറുമൊരു പ്രധാനമന്ത്രിയല്ല, സാക്ഷാല്‍ വെല്ലിംഗ്ടണ്‍ പ്രഭുവിനെതന്നെ. അസാധ്യമായി ഒന്നുമില്ലെന്ന് വമ്പു പറയാന്‍മാത്രം ലോകം ജയിച്ചടക്കിപ്പോന്ന നെപ്പോളിയനെ 1815ലെ 'വാട്ടര്‍ലൂ'വില്‍ അടിയറവു പറയിച്ച് അധികാരക്കൊടി നാട്ടിയ സേനാധിപതി. കേണല്‍ ആര്‍തര്‍ വെല്ലസ്‌ലി. 1799ല്‍ മലബാറിലും കര്‍ണാടകയിലും പട്ടാള കമാന്റര്‍. ശ്രീരംഗപട്ടണത്തെ അന്തിമ യുദ്ധത്തില്‍ ചതിപ്രയോഗത്തിലൂടെ ടിപ്പു സുല്‍ത്താനെ നേരിട്ടു. ടിപ്പുവിന്റെ വീര രക്തസാക്ഷിത്വത്തോടെ മൈസൂര്‍ ഗവര്‍ണറായി ശ്രീരംഗപട്ടണം കൊട്ടാരത്തില്‍ വാണു. 1800ല്‍ പഴശ്ശിരാജക്കെതിരെ പടയൊരുക്കാന്‍ തലശ്ശേരി കോട്ടയില്‍. ടിപ്പുവും പഴശ്ശിയും മാത്രമല്ല പരമ്പരാഗത ശത്രുക്കളായ ഫ്രഞ്ചിനെയും പോര്‍ച്ചുഗീസിനെയും കടലില്‍ മുക്കാനും വെല്ലസ്‌ലി പ്രഭുവിന് തലശ്ശേരിയില്‍ തമ്പടിക്കാതെ തരമില്ലായിരുന്നു.
ഭൂമിശാസ്ത്രപരമായ തന്ത്രപ്രാധാന്യം തലശ്ശേരിയെ യൂറോപ്യന്‍ സൈനിക നീക്കങ്ങളുടെ താവളമാക്കി. പോര്‍ച്ചുഗീസ് കണ്ണൂരിലും ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി മാഹിയിലും സൈനിക ആസ്ഥാനം പണിത് തലശ്ശേരിക്കിരുവശവും കണ്ണുവെച്ച് കാത്തിരുന്നു. കോലത്തുനാട് രാജാവിന്റെ സമ്മതം വാങ്ങി ബ്രിട്ടീഷുകാര്‍ തലശ്ശേരിയില്‍ കോട്ടകെട്ടി. എല്ലാം കുരുമുളകിന്റെ മന്ത്രരഹസ്യം. വിപണിയുടെ കൊയ്ത്തു മോഹിച്ച് കറുത്ത പൊന്ന് കൈക്കലാക്കാന്‍ പല രാജ്യക്കാര്‍ ഇവിടെ വിലപേശിയെത്തി. അറബികളുടെ പറ്റുപുസ്തകങ്ങളില്‍ സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള തലശ്ശേരി ഇടപാടുകള്‍ അക്കമിട്ടു കിടന്നു.
കുരുമുളകിന്റെ കത്തുന്ന എരിവ് നൊട്ടിനുണഞ്ഞ് കടലേഴും കടന്നുവന്നവരും കടല്‍ക്കരയില്‍ അധികാരക്കോട്ട പണിതവരും മുതല്‍, കീശയിലൊരു മുക്കാലുമില്ലാതെ അറബനകൊട്ടിപ്പാടിയലഞ്ഞ പരദേശീ കലീവമാര്‍വരെ തലശ്ശേരിയെ വാസസ്ഥലിയാക്കി. അത് അന്താരാഷ്ട്ര നഗര കീര്‍ത്തിയുടെ കിരീടം ചാര്‍ത്തിക്കൊടുത്തു. യൂറോപ്യന്‍മാര്‍ 'പാരീസ്' എന്ന് വിളിച്ചു. ലോകത്തെ അനേകം ഭാഷകളും പല വേഷങ്ങളുമായി തലശ്ശേരിത്തെരുവ് കൈകോര്‍ത്തുപിടിച്ച് പത്രാസില്‍ നടന്നുപോയി.
അരിയും മര ഉരുപ്പടികളും മണ്‍പാത്രങ്ങളും കയറും ഉണക്കമീനും തേങ്ങയും തലശ്ശേരിയില്‍നിന്ന് കപ്പല്‍ കയറി. തലശ്ശേരി കുരുമുളക് രാജറാണിയായി മുന്നില്‍ ഒഴുകി. ലോകത്തെ ഏറ്റവും വിലയുള്ള 'തലശ്ശേരിയില്‍ തരംതിരിച്ച വലിയ കുരുമുളക'് വഹിച്ചുപോയ കപ്പലുകള്‍ കൈനിറയെ പൊന്നുമായി തിരികെയെത്തി. 1866 നവംബര്‍ ഒന്നിന് കേരളത്തിലെ രണ്ടാമത്തെ നരസഭയായി തലശ്ശേരി ഔദ്യോഗിക പതാക പറത്തി. തലശ്ശേരി കമ്മീഷന്‍ എന്ന് ഭരണ സംവിധാനം അറിയപ്പെട്ടു. തലശ്ശേരി മുനിസിപ്പാലിറ്റി എന്ന രൂപാന്തരത്തില്‍ ആദ്യ ചെയര്‍മാനായി ഇംഗ്ലണ്ടുകാരനായ ബാരിസ്റ്റര്‍ എ.എഫ് ലാമറല്‍ വന്നു. ചുറ്റിലും രാജാക്കന്‍മാര്‍ ഭരിച്ചു. ചിറക്കല്‍, കടത്തനാട്, കണ്ണൂര്‍, കോട്ടയം രാജവംശങ്ങള്‍. ബ്രിട്ടീഷുകാര്‍ നിയന്ത്രിച്ചു.
പശ്ചിമ തീരത്തെ മുസ്‌ലിം സാംസ്‌കാരിക, വാണിജ്യ നഗരങ്ങളിലൊന്നായി തലശേരി ലോക ഭൂപടത്തിലിടം നേടി. അറിവിലും ആത്മീയതയിലും അധ്വാനത്തിലും അതിനൊത്ത നിലവാരം പുലര്‍ത്തി തദ്ദേശീയര്‍. ആധുനിക നൂറ്റാണ്ടുകളിലേക്കുള്ള മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ നവോത്ഥാന ചിന്തകള്‍ ഓരോന്നായി തലശ്ശേരിയുടെ മാനത്ത് തെളിഞ്ഞു. മഹാ പണ്ഡിതനും കവിയും തത്വചിന്തകനുമായിരുന്ന, നൂല്‍മദ്ഹും കപ്പപ്പാട്ടും രചിച്ച കുഞ്ഞായിന്‍ മുസ്‌ല്യാര്‍ പതിനെട്ടാം നൂറ്റാണ്ടിലെ തലശ്ശേരി സന്തതിയായി ശ്രുതിപ്പെട്ടു. പാണ്ഡിത്യം, തത്വജ്ഞാനം, ദീര്‍ഘവീക്ഷണം, രചനാ വൈഭവം, സാമൂഹിക ബോധം, ഉദാരത, നര്‍മബോധം, ധീരത, സാഹസിക ചിന്ത എന്നിവയെല്ലാം ഒത്തുചേര്‍ന്ന കുഞ്ഞായിന്‍ മുസ്‌ല്യാരെ അളന്നാല്‍മതി തലശ്ശേരി മാപ്പിള സംസ്‌കാരത്തിന്റെ അസ്സലറിയാന്‍.
വിശുദ്ധ ഖുര്‍ആന് മലയാള പരിഭാഷയെന്നത് അന്നത്തെ മാപ്പിള സാഹചര്യത്തില്‍ പാകപ്പിഴകളുടെയും വിവാദത്തിന്റെയും സാധ്യത തുറക്കുമെന്ന താക്കീതുകളെ കൂസാതെ, തലശ്ശേരി പാലിശ്ശേരി കടപ്പുറത്തെ വലിയപുരയില്‍ മായിന്‍കുട്ടികേയി എന്ന മായന്‍കുട്ടി എളയ തയ്യാറാക്കി തുടങ്ങിയത് 1855ല്‍. ആളും അര്‍ത്ഥവും ആവശ്യത്തിലേറെ ഉണ്ടായിരുന്ന അറക്കല്‍ കൊട്ടാരത്തില്‍ ശമ്പളത്തിനു എഴുത്തുകാരെ നിയമിച്ചാണ് പതിനഞ്ച് വര്‍ഷത്തിലേറെ സമയമെടുത്ത് അറബി മലയാള ലിപിയില്‍ 'തര്‍ജമ ത്തുതഫ്‌സീറില്‍ ഖുര്‍ആന്‍' അച്ചടിക്കൊരുങ്ങിയത്. ഇതിനായി 1869ല്‍ അദ്ദേഹം കണ്ണൂര്‍ അറക്കല്‍ കൊട്ടാരത്തിനടുത്ത് പ്രസ് സ്ഥാപിച്ചു. 1872ല്‍ ഒന്നാം പരിഭാഷ പുറത്തിറങ്ങിയതിന്റെ മൂന്നാംകൊല്ലം ഭാര്യയുമൊത്ത് പായ്ക്കപ്പലില്‍ ഹജ്ജിനുപോയ മായിന്‍കുട്ടികേയി മക്കത്തെ മലയാളി ഹാജിമാരുടെ താമസ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് 'കേയീ റൂബാത്ത്' പണിതു. ഹറമിനു തൊട്ടു മുമ്പിലുള്ള ആ ബഹുനില മന്ദിരത്തില്‍ ഒരു നൂറ്റാണ്ടുകാലം മലയാളി ഹാജിമാര്‍ സൗകര്യപൂര്‍വം സൗജന്യമായി താമസിച്ചു. പിന്നീട് നഗര വികസനത്തില്‍കെട്ടിടം പൊളിച്ചുപോയി. കേയീ റൂബാത്ത് പണിയാന്‍ തലശ്ശേരിയില്‍നിന്നാണ് പായ്ക്കപ്പലുകളില്‍ മര ഉരുപ്പടികള്‍ കൊണ്ടുപോയത്. നൂറ്റാണ്ടുകള്‍ പലതു കഴിഞ്ഞിട്ടും അത്ഭുതമകലാത്ത നിര്‍മിതിയായ തലശ്ശേരിയിലെ 'ഓടത്തില്‍ പള്ളി' പണിത മൂസക്കാക്ക എന്ന കേയീ പ്രതാപത്തിന്റെ പിന്‍മുറക്കാരനായിരുന്നു മായന്‍കുട്ടി എളയ.
കോടതിയും പൊലീസും ക്രിക്കറ്റും ഫുട്‌ബോളും ഇംഗ്ലീഷ് ഭരണത്തിന്റെ രാജമുദ്രകളും നഗര ജീവിത പരിഷ്‌കാരങ്ങളിലൂടെ തലശ്ശേരിയെ കൊണ്ടുപോയപ്പോള്‍ പഴയ വാണിജ്യപ്പെരുമയുടെ കുപ്പായത്തിന് നിറംമങ്ങിവന്നു. അനന്തരം ഇരുപതാം നൂറ്റാണ്ട് തിരിച്ചുപിടിക്കലിന്റെ കനല്‍ച്ചൂടുള്ളതായി. 1921 ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലെ പതിനായിരങ്ങളുടെ രക്തസാക്ഷിത്വവും തകര്‍ത്തെറിയപ്പെട്ട മാപ്പിളശക്തിയും ദാരിദ്ര്യത്തിലേക്കും നിരക്ഷരതയിലേക്കും ആണ്ടുപോകുന്ന ഒരു ജനതയുടെ നീറിപ്പുകയുന്ന നൊമ്പരവും സമുദായ നേതാക്കളുടെ സായാഹ്ന ചര്‍ച്ചകളെ ഗൗരവപ്പെടുത്തി. തലശ്ശേരിയായിരുന്നു തീ പാറുന്ന ചിന്തകളുടെ പ്രഭവകേന്ദ്രം. കേരളത്തിലെ മുസ്‌ലിം സാമൂഹിക ജീവിതത്തെ പ്രബുദ്ധതകൊണ്ട് മാറ്റിപ്പണിയാതെ തരമില്ലെന്ന് നേതാക്കള്‍ ഉറച്ചുപറഞ്ഞു. അധികാരവും സമ്പത്തും ഉന്നത വിദ്യാഭ്യാസവുമുള്ള മുസ്‌ലിം നേതൃത്വം തലശ്ശേരിയുടെ അഴകായിരുന്നു. കേന്ദ്ര - സംസ്ഥാന നിയമ നിര്‍മ്മാണ സഭകളിലെ ജനപ്രതിനിധികളും മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടും തലശ്ശേരിയുടെ നഗരസഭാ ചെയര്‍മാനുമടങ്ങുന്ന ഒരു ഉന്നത നേതൃത്വം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍തന്നെ തലശ്ശേരിയില്‍ മുസ്‌ലിം സമുദായത്തിന് സിദ്ധിച്ചു.
'മുസ്‌ലിം ക്ലബ്ബ്' എന്ന അതീവ ലളിതമായ മേല്‍വിലാസത്തില്‍ ഒരുമിച്ചിരുന്ന് അവര്‍ സമുദായത്തിന്റെ വേദനാ ശമനത്തിനായി രാത്രികളെ ചിന്താബന്ധുരമാക്കി. രാജ്യത്തെ മുസ്‌ലിം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഖാഇദേ അഅ്‌സം മുഹമ്മദലി ജിന്നാസാഹിബിന്റെ നേതൃത്വത്തില്‍ സര്‍വേന്ത്യാ മുസ്‌ലിംലീഗ് അതിശക്തമായി പൊരുതിനില്‍ക്കുന്ന കാലമാണത്. പക്ഷേ മലബാര്‍ അത്രയും രാഷ്ട്രീയ ബോധത്തിലേക്ക് ചുവടുവെക്കുന്നേ ഉണ്ടായിരുന്നുള്ളൂ. മുസ്‌ലിംലീഗ് മലബാറിന് താരതമ്യേന അപരിചിതവും.
തോല്‍വിയറിയാത്ത അഭിഭാഷകന്റെ കീര്‍ത്തിയുമായി കൊടുങ്ങല്ലൂരില്‍നിന്ന് തലശ്ശേരിയിലേക്ക് വന്ന കെ.എം സീതി സാഹിബ് 'മുസ്‌ലിം ക്ലബ്ബി' ലേക്ക് പ്രവേശിച്ചതോടെ ചരിത്രം വഴിതിരിയുകയായി. ഹാജി അബ്ദുസത്താര്‍ ഇസ്ഹാഖ് സേട്ടുസാഹിബ്, കെ.എം സീതി സാഹിബ്, കെ. ഉപ്പി സാഹിബ്, ബി. പോക്കര്‍ സാഹിബ്, മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് ടി.എം മൊയ്തു സാഹിബ്, തലശ്ശേരി നഗരസഭയുടെ പ്രഥമ മുസ്‌ലിം ചെയര്‍മാന്‍ സി.പി മമ്മുക്കേയി, സമ്പത്തും ആരോഗ്യവും സമുദായത്തിനു സമര്‍പ്പിച്ച എ.കെ കുഞ്ഞിമ്മായന്‍ ഹാജി, തലശ്ശേരി ജില്ലാ ജഡ്ജി മീര്‍ സൈനുദ്ദീന്‍ സാഹിബ്, പിന്നീട് മദ്രാസ് ഹൈക്കോടതി ജഡ്ജിയായ അഡ്വ. പി. കുഞ്ഞമ്മദ്കുട്ടി തുടങ്ങിയവരെല്ലാം മുസ്‌ലിം ക്ലബ്ബിലെ ആശയ സാന്നിധ്യമായി. മലബാര്‍ മുസ്‌ലിംകളിലെ സാമൂഹിക പരിവര്‍ത്തന ദൗത്യമായിരുന്നു എന്നും ക്ലബ്ബിന്റെ വിഷയം.
നബിദിന പരിപാടികളെ ബാല ഘോഷയാത്രയിലൊതുക്കാതെ പ്രവാചക സന്ദേശത്തിന്റെ ചര്‍ച്ച, പ്രഭാഷണ വേദികളാക്കുക, മത മൈത്രി വളര്‍ത്തുക, നിര്‍ധന മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക, ഉള്‍നാടുകളില്‍ വിദ്യാഭ്യാസ ബോധവല്‍ക്കരണം നടത്തുക, യുവാക്കള്‍ക്ക് മത പ്രബോധനം നല്‍കുക തുടങ്ങിയ ആശയങ്ങളിലൂടെ മുസ്‌ലിം ക്ലബ്ബ് അംഗങ്ങള്‍ ധനവും ദേഹവും സമുദായ സേവന മാര്‍ഗത്തിലര്‍പ്പിച്ചു. പദവികളുടെ ഭാരമില്ലാതെ അവര്‍ ജനമധ്യത്തിലിറങ്ങി. തലശ്ശേരിയെ, അതുവഴി മലബാറിനെ രാഷ്ട്രീയ പ്രബുദ്ധമാക്കുക എന്നത് ജീവിത ദൗത്യമായി ഏറ്റെടുത്ത സത്താര്‍ സേട്ടുസാഹിബായിരുന്നു മുസ്‌ലിം ക്ലബ്ബിന്റെ ശില്‍പി. 1934ല്‍ കേന്ദ്ര നിയമ നിര്‍മാണ സഭയിലേക്കും 1946ല്‍ ഭരണഘടനാ നിര്‍മാണ സഭയിലേക്കും മലബാര്‍ ജനത തെരഞ്ഞെടുത്തയച്ച സത്താര്‍സേട്ട് സാഹിബ്.
മൗലാനാ മുഹമ്മദലി, ഷൗക്കത്തലി സഹോദരന്‍മാരുടെ മാതാവ് ബീ അമ്മാന് തലശ്ശേരിയില്‍ സ്വീകരണം നല്‍കിയ 1922ലെ ഖിലാഫത്ത് സമ്മേളനത്തിന്റെ മുഖ്യ സംഘാടകന്‍. സത്താര്‍ സേട്ടിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ക്ലബ്ബ് സംഘടിപ്പിച്ച മുസ്‌ലിം ബഹുജന സമ്മേളനമാണ് 1931ല്‍ കേരള മുസ്‌ലിം മജ്‌ലിസ് രൂപീകരിച്ചത്. സമുദായത്തിന്റെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക പുരോഗതിയായിരുന്നു ലക്ഷ്യം. സത്താര്‍ സേട്ടു സാഹിബ്, ഉപ്പി സാഹിബ്, ബി. പോക്കര്‍ സാഹിബ്, സി.പി മമ്മുക്കേയി എന്നിവര്‍ ചേര്‍ന്നു സ്ഥാപിച്ച മുസ്‌ലിം മജ്‌ലിസിനു കീഴില്‍ കേരള മുസ്‌ലിം വളണ്ടിയര്‍ കോറും കേരള മുസ്‌ലിം വിദ്യാഭ്യാസ ബോര്‍ഡും രൂപീകരിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് വിദ്യാഭ്യാസ ബോര്‍ഡ് കണ്‍വീനറും കുഞ്ഞിമായിന്‍ ഹാജി വളണ്ടിയര്‍ കോര്‍ കണ്‍വീനറുമായി. 1933ല്‍ ഈദ്ഗാഹ് കമ്മിറ്റി രൂപീകരിച്ചു. കേരളത്തിലെ ആദ്യത്തെ ഈദ് ഗാഹിന് തലശ്ശേരിയില്‍ തുടക്കമിട്ടത് ഈ കമ്മിറ്റിയാണ്. വടക്കെ മലബാറിലെ മുസ്‌ലിം മഹാ സംഗമമായി ഇന്നും തുടരുന്നു ആ പ്രസ്ഥാനം.
തലശ്ശേരി ആലിഹാജിപ്പള്ളിയായിരുന്നു മുസ്‌ലിം ക്ലബ്ബില്‍ അംഗങ്ങളായ സമുദായ നേതാക്കളുടെ ഒത്തുകൂടല്‍ കേന്ദ്രം. തൊട്ടു മുന്നില്‍ സത്താര്‍ സേട്ടുസാഹിബിന്റെ ബംഗ്ലാവും. മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സ്വന്തം സംഘടന വേണമെന്ന ചിന്തയും 1934ല്‍ സത്താര്‍ സേട്ടുസാഹിബ് കേന്ദ്ര നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ദേശീയ നേതൃത്വവുമായുള്ള സമ്പര്‍ക്കവും മലബാറില്‍ മുസ്‌ലിംലീഗ് രൂപീകരണത്തിന് വഴിതുറന്നു. മുസ്‌ലിം മജ്‌ലിസിന് നേതൃത്വം നല്‍കിയിരുന്നവര്‍ ഏറെയും മുസ്‌ലിം ലീഗിന്റെ മുന്‍നിരയിലെത്തി. മജ്‌ലിസ് പ്രവര്‍ത്തനം ഇതോടെ മന്ദീഭവിച്ചു.
വ്യവസ്ഥാപിതമായ മുസ്‌ലിംലീഗ് ഘടകങ്ങളുടെ രൂപീകരണത്തിനും മുമ്പ് മലബാറിലെ മുസ്‌ലിം ജനതയില്‍ രാഷ്ട്രീയ പ്രബുദ്ധതയും അവകാശ, ഉത്തരവാദിത്ത ബോധവും വിദ്യാഭ്യാസ താല്‍പര്യവും ലോക പരിജ്ഞാനവും സംഘടിത ശക്തിയും രൂപപ്പെടുത്തുന്നതിന് മുസ്‌ലിം ക്ലബ്ബ് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു സമുദായത്തിന് ഒരു പത്രം ആരംഭിക്കുക എന്ന ദൗത്യം.
പത്ര പാരായണംതന്നെ അപരിചിതവും പത്ര ലഭ്യത വിരളവും മുസ്‌ലിം സമുദായത്തിനിടയിലെ ബോധന മാധ്യമമായി അറബി-മലയാളം മാത്രം പ്രചാരത്തിലുള്ളതുമായ ഘട്ടത്തിലാണ് ഒരു മലയാള ദിനപത്രം ആരംഭിക്കുക എന്ന സാഹസികതക്ക് മുസ്‌ലിം ക്ലബ്ബ് മുന്നിട്ടിറങ്ങുന്നത്. ആലിഹാജിപ്പള്ളിയില്‍ ഒത്തുകൂടിയ മുസ്‌ലിം ക്ലബ്ബ് അംഗങ്ങളുടെ ഊഷ്മള ചര്‍ച്ചയുടെ ഫലസിദ്ധിയായാണ് 1932ല്‍ ചന്ദ്രിക തലശ്ശേരിയില്‍നിന്ന് സ്വതന്ത്ര വാരികയായി തുടങ്ങിയതെന്ന് ചരിത്ര പണ്ഡിതനായ എം.സി വടകര എഴുതിയിട്ടുണ്ട്. തൈലക്കണ്ടി സി. മുഹമ്മദ് വാരികയുടെ പത്രാധിപരും മാനേജരുമെല്ലാമായി. സ്വതന്ത്ര സ്വഭാവത്തില്‍ മുന്നോട്ട് പോവാന്‍ വാരികക്ക് തടസ്സങ്ങളുണ്ടായി. 1934 മാര്‍ച്ച് 26-ന്, ഹിജ്‌റ 1352 ദുല്‍ഹജ്ജ് 10-ന് തിങ്കളാഴ്ച, കൃത്യമായ രാഷ്ട്രീയ നിലപാടുകളുടെ ജിഹ്വയായി, സമുദായത്തിന്റെ പ്രതീക്ഷകളുടെ മാനത്ത് നിറനിലാവായി 'ചന്ദ്രിക' ഉദിച്ചുയര്‍ന്നു. സത്താര്‍ സേട്ട് സാഹിബ്, കെ.എം. സീതി സാഹിബ്, ഉപ്പി സാഹിബ്, സി.പി. മമ്മുക്കേയി, എ.കെ. കുഞ്ഞിമ്മായന്‍ ഹാജി എന്നിവരുടെ ത്യാഗവും കഠിന പ്രയത്‌നവുമായി പുരോഗതിയുടെ പാതയില്‍ പ്രകാശം വിതറി 'ചന്ദ്രിക' പ്രയാണമാരംഭിച്ചു. കെ.കെ. മുഹമ്മദ് ഷാഫി പത്രാധിപരായി. ചെയര്‍മാന്‍ സി.പി. മമ്മുക്കേയി മാനേജിങ് ഡയരക്ടറായി മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി നിലവില്‍ വന്നു.
തലശ്ശേരി മുസ്‌ലിം ക്ലബ്ബിലെ ആവി പറക്കുന്ന ചര്‍ച്ചകളുടെ സൃഷ്ടിയാണ്, മലയാള മാധ്യമ ചരിത്രത്തിന്റെ മുഖ്യധാരയിലും സംസ്ഥാന രാഷ്ട്രീയ, സാമൂഹിക, സാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിലും നിര്‍ണായക സ്വാധീന ശക്തിയായി കഴിഞ്ഞ 81 വര്‍ഷമായി അജയ്യമായി നിലകൊള്ളുന്ന ചന്ദ്രിക. തലശ്ശേരിയില്‍ തുടങ്ങി അഞ്ചു രാഷ്ട്രങ്ങളിലായി പന്ത്രണ്ട് എഡിഷനുകളുള്ള സമ്പൂര്‍ണ്ണ ദിനപത്രമായി, ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി തുടരുന്ന പ്രയാണം.മലബാറില്‍ മുസ്‌ലിം ലീഗിന്റെ പ്രചാരണവും രൂപീകരണവും സംഘടന വ്യവസ്ഥാപിതമാക്കുന്ന പദ്ധതികളും രൂപപ്പെട്ടത് മുഖ്യമായും തലശ്ശേരി മുസ്‌ലിം ക്ലബിന് നേതൃത്വം നല്‍കിയവരുടെ ചിന്തയില്‍ തന്നെ.
ബ്രിട്ടീഷ് വേട്ടയുടെ ചോര പുരണ്ട വഴികളില്‍ തളര്‍ന്നു വീണ സമുദായത്തെ മൃതസഞ്ജീവനി നല്‍കി സമരസജ്ജവും അധികാര ശക്തിയുമായി പരിവര്‍ത്തിപ്പിച്ചു മുസ്‌ലിംലീഗ്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമുണ്ടായ, ഇന്നോളമുള്ള എല്ലാ പാര്‍ലമെന്റിലും അംഗങ്ങളുണ്ടായ, അഞ്ച് മന്ത്രിമാരും 20 എം.എല്‍.എമാരുമായി സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണത്തിലെ നിര്‍ണായക പങ്കാളിത്തമുള്ള പ്രസ്ഥാനമായി പ്രകാശം പരത്തുന്ന മുസ്‌ലിംലീഗിന്റെ മുന്നേറ്റം, തലശേരി മുസ്‌ലിം ക്ലബ്ബിനെ നയിച്ച മഹാ പുരുഷന്മാരുടെ മറ്റൊരു സ്വപ്‌ന സാക്ഷാത്കാരമാണ്. സമുദായത്തിന്റെ വിദ്യാഭ്യാസ ചിന്തയില്‍ നിന്നുയര്‍ന്ന നവോത്ഥാന നാളമായി 1926-ല്‍ തലശേരി മദ്രസത്തുല്‍ മുബാറക ആരംഭിച്ചു. 1934 ഏപ്രില്‍ 30-ന് മുബാറക സ്‌കൂള്‍ മൗലാന ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സീതി സാഹിബിന്റെ മുന്‍കൈയാല്‍ 1951ല്‍ ഇത് ഹൈസ്‌കൂള്‍ ആയി. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. അബ്ദുല്‍ശുക്കൂര്‍, സി.കെ.പി. ചെറിയ മമ്മുക്കേയി, പി.കെ. ഉമര്‍കുട്ടി എന്നിവര്‍ മുബാറകയുടെ സാരഥികളായി ജീവിതം സമര്‍പ്പിച്ചു.
ഉര്‍ദു ഭാഷാ പഠനത്തിനായി 1938ല്‍ സത്താര്‍ സേട്ടുസാഹിബ് അന്‍ജുമന്‍ ഉര്‍ദു കോളജ് സ്ഥാപിച്ചു. അദ്ദേഹത്തിനു ശേഷം ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബ് കോളജിന്റെ പ്രസിഡണ്ടായി. 1945 ല്‍ തലശ്ശേരി ദാറുസ്സലാം യതീംഖാന വന്നു. നെല്ലിയില്‍ അബൂബക്കര്‍ ഹാജിയായിരുന്നു സ്ഥാപകന്‍. വിശ്രുത പണ്ഡിതന്‍ ഇ.കെ മൗലവി മതവിദ്യാഭ്യാസ പാഠ്യപദ്ധതി ചിട്ടപ്പെടുത്തി. 1943ല്‍ ബ്രിട്ടീഷുകാര്‍ യുദ്ധഫണ്ടിലേക്ക് വായ്പ വാങ്ങിയ ഒരു ലക്ഷം രൂപ സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ട്രസ്റ്റില്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥ വെച്ചതാണ് ഹുസന്‍ ഖാസം ദാദാബായി മുസ്‌ലിം എജ്യുക്കേഷണല്‍ ട്രസ്റ്റ്. മേ മന്‍ കുടുംബാംഗമായിരുന്ന ഹുസന്‍ ഖാസം ദാദാബായി 1947ല്‍ പാകിസ്താനിലേക്ക് പോകുമ്പോള്‍ സമുദായത്തിനുതകുന്ന ഒരു ട്രസ്റ്റാക്കി മാറ്റണമെന്നത് സത്താര്‍ സേട്ടുസാഹിബിന്റെ ഉപദേശമായിരുന്നു.
തലശ്ശേരി ജില്ലാ ജഡ്ജ് ചെയര്‍മാനും ഖാന്‍ ബഹദൂര്‍ സി.കെ മമ്മദ്‌കേയി, സത്താര്‍ സേട്ട്, സീതിസാഹിബ്, എ.കെ ഖാദര്‍കുട്ടി, മേഖലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍, ഹാജി ഈസ ഖാസിം ദാദ തുടങ്ങിവര്‍ അംഗങ്ങളുമായി സ്ഥാപിച്ച ട്രസ്റ്റ് പഴയ കോട്ടയം താലൂക്കിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് നീക്കിവെച്ച സ്‌കോളര്‍ഷിപ്പ് ഇന്നും കൊടുത്തു വരുന്നു. നാടുവിട്ടുപോയ അബ്ദുല്‍ശുക്കൂര്‍ ഉസ്മാന്‍ നൂറാനി സേട്ടിന്റെ വിപുലമായ സ്വത്തുശേഖരം ആലിഹാജിപ്പള്ളിക്ക് വഖഫ് ചെയ്യിച്ചതും സത്താര്‍ സേട്ട് സാഹിബിന്റെ പരിശ്രമം.
തലശ്ശേരി മുസ്‌ലിം ക്ലബ്ബ് ഇപ്പോഴില്ല. അന്നുമില്ലായിരുന്നു തങ്കലിപികളില്‍ കൊത്തിവെച്ച ഒരു ബോര്‍ഡ്‌പോലും അതിന്. ശരിക്കും അതൊരു മെഴുകുതിരിയായിരുന്നു. എല്ലാ അര്‍ത്ഥത്തിലും. മറ്റുള്ളവര്‍ക്കായി വെളിച്ചം കാണിച്ച് സ്വയം ഉരുകിയവസാനിച്ചത്. ദൗത്യം നിര്‍വഹിച്ച് മരണത്തിലേക്കു മറയുന്ന മനുഷ്യജന്മം പോലെ. സ്വന്തം പ്രൗഢിയുടെ അടയാളമായി ഒന്നും ബാക്കിവെച്ചില്ല അത്. പക്ഷേ, അതു കത്തിച്ചുവെച്ച നവോത്ഥാനത്തിന്റെ ചെറുതിരികള്‍, ഉയര്‍ത്തിപ്പിടിച്ച മുന്‍കൈകള്‍, ജനലക്ഷങ്ങളുടെ പ്രയാണ വീഥിയില്‍ പ്രകാശ പ്രളയമായി, ആലംബമറ്റവര്‍ക്ക് ആശ്രയമായി, പുറന്തള്ളപ്പെട്ടവര്‍ക്ക് മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജ്ജമായി, നവീന ചിന്തയുടെ അക്ഷയ ഖനികളായി ജ്വലിച്ചു നില്‍ക്കുന്നു.