മലപ്പുറത്തിന്റെ വികസനമുന്നേറ്റം സ്വപ്നം കണ്ട എം.പി.എം.അഹമ്മദ് കുരിക്കൾ
മനോരമ ലേഖകൻ October 24, 2018 12:22 AM IST
കൊടക്കാടൻ മുഹമ്മദലി ഹാജി എം.പി.എം.അഹമ്മദ് കുരിക്കളുമായുള്ള ഓർമകൾ പങ്കുവയ്ക്കുന്നു.
ഇന്നു നാം കാണുന്ന മലപ്പുറം. അതായിരുന്നു 50 വർഷം മുൻപ് ബാപ്പു കുരിക്കൾ സ്വപ്‌നം കണ്ടത്. മലപ്പുറം ജില്ലയ്‌ക്കു വേണ്ടി അണിയറയിൽ പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. പിന്നാക്ക പ്രദേശങ്ങളായിരുന്ന, കോഴിക്കോട്, പാലക്കാട് ജില്ലകളുടെ അതിർത്തി ഗ്രാമങ്ങളെ ഉൾപ്പെടുത്തി ഒരു പുതിയ ജില്ലയുടെ രൂപരേഖ തയാറാക്കി നിയമസഭയിൽ അവതരിപ്പിച്ചതിനു പിന്നിൽ കുരിക്കളായിരുന്നു. മലപ്പുറത്തിന്റെ പിന്നാക്കാവസ്‌ഥ മാറ്റി വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ മറ്റു ജില്ലകൾക്കൊപ്പം എത്തിക്കുക എന്നതായിരുന്നു കുരിക്കളുടെ സ്വപ്‌നം. വിദ്യാർഥിയായിരിക്കെ ഒരു രാഷ്‌ട്രീയ പാർട്ടിയിലും അംഗമല്ലായിരുന്നിട്ടുപോലും വിദ്യാർഥികളെ സംഘടിപ്പിക്കുന്നതിൽ മിടുക്കനായിരുന്നു ബാപ്പു.
അദ്ദേഹത്തിന്റെ സഹോദരൻ ഉമ്മർ കുരിക്കളായിരുന്നു അന്ന് മഞ്ചേരിയിലെ എംഎസ്‌എഫിന്റെ സെക്രട്ടറി. കൊരമ്പയിൽ അഹമ്മദ് ഹാജി പ്രസിഡന്റും. 1945ൽ കോൺഗ്രസ് സോഷ്യലിസ്‌റ്റ് പാർട്ടിയുടെ നേതാവായിരുന്ന എ.കെ.ഗോപാലൻ നടത്തിയ പട്ടിണി മാർച്ചിനു മഞ്ചേരിയിൽ സ്വീകരണം ഒരുക്കിയാണ് ബാപ്പു രാഷ്‌ട്രീയത്തിലേക്കു പ്രവേശിക്കുന്നത്. തുടർന്നു കോൺഗ്രസുകാരനായ ബാപ്പു 1952ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിൽനിന്നു സ്വതന്ത്ര സ്‌ഥാനാർഥിയായി മത്സരിച്ചു.
പിഎസ്‌പിയുടെയും മുസ്‌ലിം ലീഗിന്റെയും പിന്തുണയോടെയായിരുന്നു ജനവിധി തേടിയതെങ്കിലും കന്നി അങ്കത്തിൽ തോറ്റതോടെ ബാപ്പു മുസ്‌ലിം ലീഗിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ബാപ്പു ലീഗിന്റെ ഏറനാട് താലൂക്ക് സെക്രട്ടറിയായിരുന്നപ്പോൾ പാണക്കാട് പിഎംഎസ്‌എ പൂക്കോയ തങ്ങളായിരുന്നു താലൂക്ക് കമ്മിറ്റി പ്രസിഡന്റ്. അന്ന് മുസ്‌ലിം ലീഗ് എന്നാൽ ഏറനാട് താലൂക്ക് കമ്മിറ്റിയായിരുന്നു.
എല്ലാ ദേശീയ നേതാക്കളും മഞ്ചേരിയിൽ വരും. ഇവിടെയാണ് പ്രധാന ചർച്ചകളും യോഗങ്ങളും നടക്കാറ്. എന്നും സാധാരണക്കാർക്കൊപ്പമായിരുന്ന കുരിക്കളാണ് ഏറനാട്, വള്ളുവനാട് പ്രദേശങ്ങളുടെ മുക്കിലും മൂലയിലും ലീഗിനെ വളർത്തിയത്.
തുടർന്നു രണ്ടു തവണ നിയമസഭയിൽ കൊണ്ടോട്ടിയെ പ്രതിനിധീകരിച്ചു. കൊണ്ടോട്ടി മണ്ഡലത്തിൽപെട്ട വാഴക്കാട് ഭാഗങ്ങളിലേക്ക് പുഴ നീന്തിക്കടന്ന് പ്രചാരണത്തിനു പോയിട്ടുണ്ട്.
അന്ന് ഓമാനൂർ വരെയേ റോഡ് ഉള്ളൂ. അവിടെനിന്ന് കിലോമീറ്ററുകളോളം രാത്രിയും പകലും നടന്നാണു പ്രചാരണം. 1967ൽ നടന്ന തിരഞ്ഞെടുപ്പിൽ മലപ്പുറത്തുനിന്ന് ജയിച്ചാണ് ഇഎംഎസ് മന്ത്രിസഭയിൽ അദ്ദേഹം മന്ത്രിയായത്. മഞ്ചേരി കണ്ടതിൽ വച്ച് ഏറ്റവും വലിയ 3 ആൾക്കൂട്ടമാണ് ഇന്നും എന്റെ ഓർമയിലുള്ളത്. മൂന്നും ബാപ്പു കുരിക്കൾക്കു വേണ്ടി തടിച്ചുകൂടിയവർ.
ബാപ്പു കുരിക്കളുടെ മൂന്നും സഹോദരങ്ങളുടെ രണ്ടും പെൺകുട്ടികളുടെ വിവാഹത്തിനാണ് ആദ്യത്തെ ജനക്കൂട്ടം. പുലരുവോളമായിരുന്നു അന്ന് വിവാഹം. എന്നിട്ടും പല അതിഥികൾക്കും പന്തലിൽ ഇരിപ്പിടം കിട്ടാതെ മടങ്ങേണ്ടിവന്നു. യേശുദാസ് ആദ്യമായി മലപ്പുറത്ത് ഗാനമേള അവതരിപ്പിച്ചത് ഈ വിവാഹത്തിനാണ്.
ബാപ്പു കുരിക്കൾ മന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട ദിവസമാണ് രണ്ടാമത്തെ ജനക്കൂട്ടത്തെ കണ്ടത്. മൂന്നാമത്തേത് അദ്ദേഹം മരിച്ചതിനു ശേഷവും. മൃതദേഹം പള്ളിയിലേക്ക് എടുക്കാൻ നേരത്ത് ആലപ്പുഴ നീണ്ടകരയിൽനിന്നുള്ള ഒരു വലിയ സംഘം മത്സ്യത്തൊഴിലാളികൾ അദ്ദേഹത്തിന്റെ മുഖം അവസാനമായി ഒന്നു കാണാൻ വന്നു.
സംസ്‌കാരത്തിനായി കൊണ്ടുപോകുകയാണെന്നും ഇനി കാണാൻ പറ്റില്ലെന്നും പറഞ്ഞതോടെ അവർ കൂട്ടക്കരച്ചിൽ തുടങ്ങി. ആ കരച്ചിൽ ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. ഫിഷറീസ് മന്ത്രിയായിരുന്ന ബാപ്പു നടത്തിയ പരിഷ്‌കാരങ്ങൾക്കുള്ള നന്ദിവാക്കുകൂടിയായിരുന്നു അവരുടെ സങ്കടക്കണ്ണീർ.
എം.പി.എം.അഹമ്മദ് കുരിക്കൾ
1921 ഓഗസ്‌റ്റ് 23ന് മഞ്ചേരിയിൽ ജനനം.
മലപ്പുറം ഗവ. സ്‌കൂളിലും കോഴിക്കോട് മലബാർ ക്രിസ്‌ത്യൻ കോളജിലുമായി പഠനം.കോൺഗ്രസിലൂടെ രാഷ്‌ട്രീയ പ്രവേശം.
1950ൽ മുസ്‌ലിം ലീഗിൽ ചേർന്നു. സംസ്‌ഥാന വൈസ് പ്രസിഡന്റും പാർലമെന്ററി പാർട്ടി ലീഡറുമായി.
കൊണ്ടോട്ടിയിൽനിന്നു 2 തവണയും മലപ്പുറത്തുനിന്ന് ഒരു തവണയും നിയമസഭാംഗമായി.1967ൽ ഇഎംഎസ് മന്ത്രിസഭയിൽ തദ്ദേശ ഭരണം, ഫിഷറീസ് വകുപ്പുകളുടെ മന്ത്രി.
1968 ഒക്‌ടോബർ 24നു മന്ത്രിയായിരിക്കെ മരണം