2019, ഒക്‌ടോബർ 27, ഞായറാഴ്‌ച

മലപ്പുറത്തിന്റെ വികസനം സ്വപ്നം കണ്ട കുരിക്കൾ

മലപ്പുറത്തിന്റെ വികസനമുന്നേറ്റം സ്വപ്നം കണ്ട എം.പി.എം.അഹമ്മദ് കുരിക്കൾ

മനോരമ ലേഖകൻ October 24, 2018 12:22 AM IST

കൊടക്കാടൻ മുഹമ്മദലി ഹാജി എം.പി.എം.അഹമ്മദ് കുരിക്കളുമായുള്ള ഓർമകൾ പങ്കുവയ്ക്കുന്നു.

ഇന്നു നാം കാണുന്ന മലപ്പുറം. അതായിരുന്നു 50 വർഷം മുൻപ് ബാപ്പു കുരിക്കൾ സ്വപ്‌നം കണ്ടത്. മലപ്പുറം ജില്ലയ്‌ക്കു വേണ്ടി അണിയറയിൽ പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. പിന്നാക്ക പ്രദേശങ്ങളായിരുന്ന, കോഴിക്കോട്, പാലക്കാട് ജില്ലകളുടെ അതിർത്തി ഗ്രാമങ്ങളെ ഉൾപ്പെടുത്തി ഒരു പുതിയ ജില്ലയുടെ രൂപരേഖ തയാറാക്കി നിയമസഭയിൽ അവതരിപ്പിച്ചതിനു പിന്നിൽ കുരിക്കളായിരുന്നു. മലപ്പുറത്തിന്റെ പിന്നാക്കാവസ്‌ഥ മാറ്റി വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ മറ്റു ജില്ലകൾക്കൊപ്പം എത്തിക്കുക എന്നതായിരുന്നു കുരിക്കളുടെ സ്വപ്‌നം. വിദ്യാർഥിയായിരിക്കെ ഒരു രാഷ്‌ട്രീയ പാർട്ടിയിലും അംഗമല്ലായിരുന്നിട്ടുപോലും വിദ്യാർഥികളെ സംഘടിപ്പിക്കുന്നതിൽ മിടുക്കനായിരുന്നു ബാപ്പു. 

അദ്ദേഹത്തിന്റെ സഹോദരൻ ഉമ്മർ കുരിക്കളായിരുന്നു അന്ന് മഞ്ചേരിയിലെ എംഎസ്‌എഫിന്റെ സെക്രട്ടറി. കൊരമ്പയിൽ അഹമ്മദ് ഹാജി പ്രസിഡന്റും. 1945ൽ കോൺഗ്രസ് സോഷ്യലിസ്‌റ്റ് പാർട്ടിയുടെ നേതാവായിരുന്ന എ.കെ.ഗോപാലൻ നടത്തിയ പട്ടിണി മാർച്ചിനു മഞ്ചേരിയിൽ സ്വീകരണം ഒരുക്കിയാണ് ബാപ്പു രാഷ്‌ട്രീയത്തിലേക്കു പ്രവേശിക്കുന്നത്. തുടർന്നു കോൺഗ്രസുകാരനായ ബാപ്പു 1952ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിൽനിന്നു സ്വതന്ത്ര സ്‌ഥാനാർഥിയായി മത്സരിച്ചു. 

പിഎസ്‌പിയുടെയും മുസ്‌ലിം ലീഗിന്റെയും പിന്തുണയോടെയായിരുന്നു ജനവിധി തേടിയതെങ്കിലും കന്നി അങ്കത്തിൽ തോറ്റതോടെ ബാപ്പു മുസ്‌ലിം ലീഗിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ബാപ്പു ലീഗിന്റെ ഏറനാട് താലൂക്ക് സെക്രട്ടറിയായിരുന്നപ്പോൾ പാണക്കാട് പിഎംഎസ്‌എ പൂക്കോയ തങ്ങളായിരുന്നു താലൂക്ക് കമ്മിറ്റി പ്രസിഡന്റ്. അന്ന് മുസ്‌ലിം ലീഗ് എന്നാൽ ഏറനാട് താലൂക്ക് കമ്മിറ്റിയായിരുന്നു. 

എല്ലാ ദേശീയ നേതാക്കളും മഞ്ചേരിയിൽ വരും. ഇവിടെയാണ് പ്രധാന ചർച്ചകളും യോഗങ്ങളും നടക്കാറ്. എന്നും സാധാരണക്കാർക്കൊപ്പമായിരുന്ന കുരിക്കളാണ് ഏറനാട്, വള്ളുവനാട് പ്രദേശങ്ങളുടെ മുക്കിലും മൂലയിലും ലീഗിനെ വളർത്തിയത്.

തുടർന്നു രണ്ടു തവണ നിയമസഭയിൽ കൊണ്ടോട്ടിയെ പ്രതിനിധീകരിച്ചു. കൊണ്ടോട്ടി മണ്ഡലത്തിൽപെട്ട വാഴക്കാട് ഭാഗങ്ങളിലേക്ക് പുഴ നീന്തിക്കടന്ന് പ്രചാരണത്തിനു പോയിട്ടുണ്ട്.

 അന്ന് ഓമാനൂർ വരെയേ റോഡ് ഉള്ളൂ. അവിടെനിന്ന് കിലോമീറ്ററുകളോളം രാത്രിയും പകലും നടന്നാണു പ്രചാരണം. 1967ൽ നടന്ന തിരഞ്ഞെടുപ്പിൽ മലപ്പുറത്തുനിന്ന് ജയിച്ചാണ് ഇഎംഎസ് മന്ത്രിസഭയിൽ അദ്ദേഹം മന്ത്രിയായത്. മഞ്ചേരി കണ്ടതിൽ വച്ച് ഏറ്റവും വലിയ 3 ആൾക്കൂട്ടമാണ് ഇന്നും എന്റെ ഓർമയിലുള്ളത്. മൂന്നും ബാപ്പു കുരിക്കൾക്കു വേണ്ടി തടിച്ചുകൂടിയവർ. 

ബാപ്പു കുരിക്കളുടെ മൂന്നും സഹോദരങ്ങളുടെ രണ്ടും പെൺകുട്ടികളുടെ വിവാഹത്തിനാണ് ആദ്യത്തെ ജനക്കൂട്ടം. പുലരുവോളമായിരുന്നു അന്ന് വിവാഹം. എന്നിട്ടും പല അതിഥികൾക്കും പന്തലിൽ ഇരിപ്പിടം കിട്ടാതെ മടങ്ങേണ്ടിവന്നു. യേശുദാസ് ആദ്യമായി മലപ്പുറത്ത് ഗാനമേള അവതരിപ്പിച്ചത് ഈ വിവാഹത്തിനാണ്. 

ബാപ്പു കുരിക്കൾ മന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട ദിവസമാണ് രണ്ടാമത്തെ ജനക്കൂട്ടത്തെ കണ്ടത്. മൂന്നാമത്തേത് അദ്ദേഹം മരിച്ചതിനു ശേഷവും. മൃതദേഹം പള്ളിയിലേക്ക് എടുക്കാൻ നേരത്ത് ആലപ്പുഴ നീണ്ടകരയിൽനിന്നുള്ള ഒരു വലിയ സംഘം മത്സ്യത്തൊഴിലാളികൾ അദ്ദേഹത്തിന്റെ മുഖം അവസാനമായി ഒന്നു കാണാൻ വന്നു. 

സംസ്‌കാരത്തിനായി കൊണ്ടുപോകുകയാണെന്നും ഇനി കാണാൻ പറ്റില്ലെന്നും പറഞ്ഞതോടെ അവർ കൂട്ടക്കരച്ചിൽ തുടങ്ങി. ആ കരച്ചിൽ ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. ഫിഷറീസ് മന്ത്രിയായിരുന്ന ബാപ്പു നടത്തിയ പരിഷ്‌കാരങ്ങൾക്കുള്ള നന്ദിവാക്കുകൂടിയായിരുന്നു അവരുടെ സങ്കടക്കണ്ണീർ.

എം.പി.എം.അഹമ്മദ് കുരിക്കൾ 

 1921 ഓഗസ്‌റ്റ് 23ന് മഞ്ചേരിയിൽ ജനനം. 

മലപ്പുറം ഗവ. സ്‌കൂളിലും കോഴിക്കോട് മലബാർ ക്രിസ്‌ത്യൻ കോളജിലുമായി പഠനം.കോൺഗ്രസിലൂടെ രാഷ്‌ട്രീയ പ്രവേശം. 

1950ൽ മുസ്‌ലിം ലീഗിൽ ചേർന്നു. സംസ്‌ഥാന വൈസ് പ്രസിഡന്റും പാർലമെന്ററി പാർട്ടി ലീഡറുമായി.

 കൊണ്ടോട്ടിയിൽനിന്നു 2 തവണയും മലപ്പുറത്തുനിന്ന് ഒരു തവണയും നിയമസഭാംഗമായി.1967ൽ ഇഎംഎസ് മന്ത്രിസഭയിൽ തദ്ദേശ ഭരണം, ഫിഷറീസ് വകുപ്പുകളുടെ മന്ത്രി. 

1968 ഒക്‌ടോബർ 24നു മന്ത്രിയായിരിക്കെ മരണം

രാഷ്ട്ര തന്ത്രജ്ഞനായ അഹമ്മദ് കുരിക്കള്‍

രാഷ്ട്ര തന്ത്രജ്ഞനായ അഹമ്മദ് കുരിക്കള്‍

October 24, 2018

    

 

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍

രാഷ്ട്രീയക്കാരന്‍ അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ചും രാഷ്ട്രതന്ത്രജ്ഞന്‍ അടുത്ത തലമുറയെക്കുറിച്ചും ചിന്തിക്കും എന്ന പ്രയോഗം നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിലെ വ്യക്തികളെ അളക്കാവുന്ന അളവുകോലാക്കിയാല്‍ മുസ്‌ലിം ലീഗ് നേതാവ് എം.പി.എം അഹമ്മദ് കുരിക്കള്‍ എന്ന ബാപ്പു കുരിക്കള്‍ ഒരു രാഷ്ട്രതന്ത്രജ്ഞനായിരുന്നു. ഹ്രസ്വകാലം മാത്രം അധികാര പദവിയില്‍ ഇരുന്ന് നാല്‍പ്പത്തി എട്ടാം വയസില്‍ ലോകത്തോട് വിടപറയുമ്പോള്‍ ബാപ്പു കുരിക്കള്‍ ബാക്കിവെച്ചത് അടുത്ത തലമുറക്ക് വേണ്ടിയുള്ള കാഴ്ചകളും കാഴ്ചപ്പാടുകളുമായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ രക്തഗന്ധമുള്ള ഏറനാടിന്റെ ആസ്ഥാനമായ മഞ്ചേരിയില്‍ മലബാറിലെ ഏറെ പുരാതനവും പ്രശസ്തവുമായ കുരിക്കള്‍ കുടുംബത്തിലാണ് അഹമ്മദ് കുരിക്കളുടെ ജനനം. പിതാവ് ഖാന്‍ ബഹദൂര്‍ മൊയ്തീന്‍കുട്ടി കുരിക്കള്‍ പൗര പ്രമാണിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. മുപ്പതുകളുടെ അവസാനത്തില്‍ മുസ്‌ലിംലീഗ് മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ച കാലത്ത് തന്നെ ഏറനാട്ടിലും പ്രവര്‍ത്തനം സജീവമായി. മുസ്‌ലിംലീഗ് പ്രവര്‍ത്തനത്തിന് സഹായ സഹകരണങ്ങള്‍ നിര്‍ലോഭം ചെയ്തുകൊടുത്തു മൊയ്തീന്‍കുട്ടി കുരിക്കള്‍. അക്കാലത്ത് മുസ്‌ലിംലീഗ് കെട്ടിപ്പടുക്കാന്‍ ഏറനാട്ടില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരില്‍ പ്രധാനിയായിരുന്നു ബാപ്പുകുരിക്കളുടെ പിതൃ സഹോദര പുത്രനായ എം.പി.എം ഹസ്സന്‍കുട്ടി കുരിക്കള്‍.
കേരളപ്പിറവിക്ക് മുമ്പ് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്ത് മലബാര്‍ ജില്ലയില്‍ മലപ്പുറം നിയമസഭാംഗമായിരുന്ന കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജിയുടെ വിയോഗാനന്തരം 1950 ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിയാകാന്‍ ആര്‍ക്കും ധൈര്യമില്ലാത്ത അക്കാലത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ ത്യാഗസന്നദ്ധനായി മുന്നോട്ടുവന്നത് ഹസ്സന്‍കുട്ടി കുരിക്കളായിരുന്നു. കെ.പി.സി.സി മെമ്പറും ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പറും ആയിരുന്ന ബാപ്പുകുരിക്കള്‍ അന്‍പതുകളുടെ ആദ്യത്തില്‍ മുസ്‌ലിംലീഗില്‍ സജീവമായി.
കേരളപ്പിറവിക്ക് ശേഷം 1957ലെ ആദ്യ നിയമസഭാതെരഞ്ഞെടുപ്പിലും 60 ലെ തെരഞ്ഞെടുപ്പിലും കൊണ്ടോട്ടിയില്‍നിന്നും മത്സരിച്ച് നിയമസഭാംഗമായ ബാപ്പു കുരിക്കള്‍ 1965ലും 1967ലും മലപ്പുറത്ത് നിന്ന് വിജയിച്ചു. കേരളത്തില്‍ മുസ്‌ലിംലീഗിന് ആദ്യമായി കിട്ടിയ രണ്ട് മന്ത്രിമാരില്‍ സി.എച്ചിനൊപ്പം ബാപ്പു കുരിക്കളും സത്യപ്രതിജ്ഞ ചെയ്തു. 1968 ല്‍ കോഴിക്കോട് ചേരമാന്‍ പെരുമാള്‍ നഗരിയില്‍ നടന്ന മുസ്‌ലിംലീഗ് സംസ്ഥാന സമ്മേളനത്തിന് വളണ്ടിയര്‍ യൂണിഫോം അണിഞ്ഞ് മഞ്ചേരിയില്‍നിന്നും പ്രവര്‍ത്തകര്‍ക്കൊപ്പം ലോറിയിലാണ് കുരിക്കള്‍ എത്തിയത്. ഈ സമ്മേളനത്തിലാണ് മലപ്പുറം ജില്ലാ രൂപീകരണ പ്രമേയം മുസ്‌ലിംലീഗ് അവതരിപ്പിച്ചത്. പ്രമേയം വിശദീകരിച്ച് സി.എച്ച് പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ഇങ്ങിനെ പറഞ്ഞു. ജില്ലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബാപ്പു കുരിക്കള്‍ പറയുന്നതാണ്. ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി ബാപ്പു കുരിക്കള്‍ നിര്‍വഹിച്ച പ്രസംഗം ചരിത്രത്തിലെ സുപ്രധാന രേഖയാണ്. ജില്ലാ രൂപീകരണത്തിന്റെ ആവശ്യകതകള്‍ വിശദീകരിക്കാന്‍ അദ്ദേഹം കൃത്യമായ കണക്കുകളും ഈ പിന്നാക്ക പ്രദേശങ്ങളും മറ്റു പ്രദേശങ്ങളും തമ്മിലുള്ള താരതമ്യവും വിശദീകരിച്ചു. മരച്ചീനി കൃഷി മുതല്‍ ആസ്പത്രി കിടക്കകള്‍ വരെ, കേര കൃഷി മുതല്‍ കവുങ്ങ് വരെ എല്ലാറ്റിന്റെയും കണക്കുകള്‍ വിശദീകരിച്ചു. വലിയ രീതിയില്‍ ഗൃഹപാഠം നടത്തിയ ആ പ്രസംഗത്തിലൂടെ അവതരിപ്പിച്ച പ്രമേയം ജനങ്ങള്‍ ഏറ്റെടുത്തു. ജില്ല ഒരു ജനകീയ വികാരമായി മാറി.
1960ല്‍ ജില്ലക്ക് വേണ്ടി ആദ്യമായി നിയമസഭയില്‍ ശബ്ദിച്ച മങ്കട എം.എല്‍.എ ആയിരുന്ന ആലങ്കോട് അബ്ദുല്‍ മജീദ് സാഹിബ്, ബാപ്പു കുരിക്കള്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നതിനു മുമ്പ് മഞ്ചേരി സഭാഹാളില്‍ ഏറനാട് താലൂക്ക് മുസ്‌ലിം ലീഗ് കമ്മിറ്റി നല്‍കിയ യാത്രയയപ്പില്‍ ജില്ലയെക്കുറിച്ച് ശേഖരിച്ച വിവരങ്ങള്‍ അടങ്ങിയ രേഖ ബാപ്പു കുരിക്കള്‍ക്ക് കൈമാറിക്കൊണ്ട് പറഞ്ഞു. ബാപ്പു, ജില്ലയേയും കൊണ്ടേ മടങ്ങാവു. 1967 ലെ തെരഞ്ഞെടുപ്പിന് മുമ്പേ സപ്തകക്ഷി മുന്നണി ചര്‍ച്ചയില്‍ മുസ്‌ലിം ലീഗ് ഉന്നയിച്ച ആവശ്യങ്ങള്‍ സമയോചിതമായി നടപ്പിലാക്കുമെന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് വാക്ക് നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം സപ്തകക്ഷിയിലും മന്ത്രിസഭയിലും മുസ്‌ലിംലീഗ് നേതാക്കള്‍ ജില്ലയെക്കുറിച്ച് പറയുമ്പോള്‍ കൂടെ നില്‍ക്കാന്‍ മറ്റാരും ഉണ്ടായിരുന്നില്ല. എതിര്‍പ്പുകള്‍ മാത്രം ഉയര്‍ന്നുവന്നു. താനൂര്‍ കടല്‍തീരത്ത് പാക്കിസ്താന്റെ കപ്പല്‍ എത്തും എന്നുപോലും പ്രചരിപ്പിച്ചു ജില്ലാ വിരുദ്ധര്‍. അത്തരം വ്യാജ വാദങ്ങളെയൊക്കെ തട്ടിത്തെറിപ്പിച്ച് സി.എച്ചും ബാപ്പു കുരിക്കളും ജില്ല പിടിച്ചുവാങ്ങി. മുസ്‌ലിംലീഗിലെ രണ്ടു മന്ത്രിമാരുടെ തന്ത്രങ്ങള്‍ക്ക് മറുതന്ത്രം പ്രയോഗിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്ന് പില്‍ക്കാലത്ത് ഇ.എം.എസ് എഴുതി. സമൂഹത്തോടും സമുദായത്തോടും അത്രമാത്രം പ്രതിബദ്ധതയും ആത്മാര്‍ത്ഥയും ആ മന്ത്രിമാര്‍ക്ക് (സി.എച്ചിനും കുരിക്കള്‍ക്കും) ഉണ്ടായിരുന്നു. ആ സാഹചര്യത്തില്‍ സി.പി.ഐ(എം) ജില്ലയെ എതിര്‍ത്തിരുന്നുവെങ്കില്‍ പാര്‍ട്ടിയെക്കുറിച്ച് തെറ്റായ ധാരണ പടരാന്‍ കാരണമാവുമായിരുന്നുവെന്നും ഇ.എം.എസ് എഴുതി. 1969 ജൂണ്‍ 16 ന് ജില്ലയുടെ പിറവിക്കുമുമ്പ് 1968 ഒക്ടോബര്‍ 24 ന് ബാപ്പു കുരിക്കള്‍ വിടവാങ്ങി. പതിനായിരം പറ നെല്ല് പാട്ടമായി ലഭിച്ചിരുന്ന ജന്മി കുടുംബത്തില്‍ പിറന്ന ബാപ്പു കുരിക്കള്‍ക്ക് ഭൂപരിഷ്‌ക്കരണ നിയമത്തിനുവേണ്ടി വാദിക്കാന്‍ പ്രചോദനമായത് സമൂഹത്തോടുള്ള പ്രതിബദ്ധതയാണ്. അധികാരം, തറവാട്, വിദ്യാഭ്യാസം, സമ്പത്ത് എല്ലാം ഉണ്ടായപ്പോഴും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയും അവരില്‍ ഒരാളായി ജീവിക്കുകയും ചെയ്തു അദ്ദേഹം. മദ്രാസ് അസംബ്ലിയില്‍ മലബാറിലെ കുടിയാന്മാര്‍ക്കുവേണ്ടി വാദിച്ച കോട്ടാല്‍ ജന്മി തറവാട്ടിലെ ഉപ്പി സാഹിബിനെ പോലെ ഭൂ പരിഷ്‌കരണ നിയമത്തില്‍ കശുവണ്ടി തോട്ടങ്ങള്‍ ഭൂപരിധിയില്‍ നിന്നും ഒഴിവാക്കിയ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ആയിരക്കണക്കിന് ഏക്കര്‍ കശുവണ്ടി തോട്ടമുള്ള കുടുംബാംഗമായിരുന്ന ബാപ്പു കുരിക്കള്‍ വാദിച്ചു. എ.കെ.ജി യുടെ നേതൃത്വത്തില്‍ മലബാറില്‍ നടത്തിയ പട്ടിണി ജാഥക്ക് മഞ്ചേരിയില്‍ സ്വീകരണമൊരുക്കാനും നേതൃത്വം നല്‍കിയത് ജന്മി തറവാടിന്റെ സൗകര്യമുള്ള ബാപ്പു കുരിക്കള്‍ തന്നെയായിരുന്നു.
മന്ത്രിയായിരിക്കുമ്പോഴും നാട്ടുകാരുടെ ചുമലില്‍ കൈയിട്ട് നടന്ന ബാപ്പു കുരിക്കള്‍ സാധാരണക്കാരുടെ അത്താണിയായി. അതുകൊണ്ടാണ് അനന്തപുരിയിലെ ഭരണ സിരാകേന്ദ്രത്തിന്റെ പരമാധികാരം സാധാരണ ജനങ്ങളിലെത്തുന്നതിനുള്ള നടപടിയുണ്ടായ അധികാരവികേന്ദ്രീകരണത്തിനായി പഞ്ചായത്തീരാജ് ബില്ലും മത്സ്യ തൊഴിലാളികളുടെ ജീവിതത്തിന് സുരക്ഷിതത്വം നല്‍കുന്ന ഫിഷറീസ് മാസ്റ്റര്‍പ്ലാനും ബാപ്പു കുരിക്കളുടെ പ്രധാന സംഭാവനയായി മാറിയത്.
ദരിദ്ര പിന്നാക്കക്കാരായ കടലോര മക്കള്‍ക്ക് അദ്ദേഹത്തോടുള്ള സ്‌നേഹം വിവരണാതീതമാണ്. ബാപ്പു കുരിക്കള്‍ മരിച്ച വാര്‍ത്ത കേട്ട് ജനാസ കാണാന്‍ വന്ന് വിതുമ്പിയ കടലോരമേഖലയിലെ മത്സ്യതൊഴിലാളികള്‍ ധാരാളമുണ്ട്. ബാപ്പു കുരിക്കള്‍ അവതരിപ്പിച്ച പഞ്ചായത്തീരാജ് ബില്ലില്‍ ജില്ലയുടെ അധികാരി തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ്. എന്നാല്‍ ഇന്ന് ജില്ലയിലെ പൂര്‍ണ്ണാധികാരം ജനപ്രതിനിധിക്കല്ല. കാരണം ജില്ലാപഞ്ചായത്ത് അധികാര പരിധിയില്‍ മുനിസിപ്പാലിറ്റികള്‍ ഉള്‍ക്കൊള്ളുന്നില്ല. ഇവിടെയാണ് ബാപ്പു കുരിക്കളുടെ പഞ്ചായത്തീരാജ് ബില്ലിന്റെ പ്രസക്തി. മാപ്പിള സാഹിത്യ പരിപോഷണത്തിനായി മുന്നിട്ടിറങ്ങാനും ബാപ്പു കുരിക്കള്‍ക്ക് സാധിച്ചു. മാപ്പിളപ്പാട്ട് രചനയില്‍ തല്‍പ്പരനായിരുന്നു. കവി പി. ടി ബീരാന്‍കുട്ടി മൗലവിയുടെ വിയോഗാനന്തരം ബാപ്പു കുരിക്കള്‍ രചിച്ച സ്മരണ ഗാനം ഏറെ പ്രചാരം നേടി. മാപ്പിള സാഹിത്യ രംഗത്തെ പരിപോഷണം വെച്ച് പൂക്കോയ തങ്ങളുടെയും ബാപ്പു കുരിക്കളുടെയും നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചിരുന്നു. ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്, പി.ടി ബീരാന്‍കുട്ടി മൗലവി, സി.എന്‍ അഹമ്മദ് മൗലവി, നീലാമ്പ്ര മരക്കാര്‍ ഹാജി തുടങ്ങിയവര്‍ അംഗങ്ങളായ സമിതിയുടെ സ്വപ്‌നമായിരുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം പില്‍ക്കാലത്ത് യാഥാര്‍ത്ഥ്യമായി.
മുസ്‌ലിംലീഗിന്റെ യുവജന വിഭാഗം മുസ്‌ലിം യൂത്ത്‌ലീഗ് രൂപീകരിക്കാന്‍ നേതാക്കള്‍ക്ക് പ്രചോദനമായത് അറുപതുകളുടെ മധ്യത്തില്‍ കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം മദ്രസാ ഹാളില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് പരിപാടിയില്‍ ബാപ്പു കുരിക്കള്‍ നടത്തിയ പ്രസംഗമാണ്. യുവജന വിഭാഗത്തിന് ഒരു സംഘടന ആവശ്യമാണെന്ന കാര്യം നേതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആ പ്രസംഗത്തിലൂടെ ബാപ്പുകുരിക്കള്‍ക്ക് സാധിച്ചു. അറബി, ഉര്‍ദു ഭാഷകളുടെ പരിപോഷണത്തിന് വേണ്ടിയും അദ്ദേഹം പരിശ്രമിച്ചു. ഏറനാടിന്റ അലിഗഡ് എന്ന് വിശേഷിപ്പിക്കുന്ന മമ്പാട് കോളജിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതും പൂക്കോയ തങ്ങളും ബാപ്പു കുരിക്കളും അടങ്ങുന്ന ഏറനാട് താലൂക്ക് മുസ്‌ലിംലീഗ് ആയിരുന്നു. 1967ല്‍ ബാപ്പു കുരിക്കള്‍ മന്ത്രിയാകുന്നതുവരെ അദ്ദേഹം കോളജ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. പില്‍ക്കാലത്ത് കോളജ് എം.ഇ.എസിന് ഉത്തരവാദിത്തം ഏല്‍പ്പിച്ചു. സി.എച്ചിന്റെ ധിഷണയും ബാപ്പു കുരിക്കളുടെ ധീരതയും തന്ത്രജ്ഞതയും ഒത്തുചേര്‍ന്ന കാലത്തിന്റെ അടയാളമാണ് മലബാറിന്റെ വികസന കുതിപ്പിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റ്.

2019, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

മുസ്ലിം ലീഗിന്റെ വിജയ വൈജയന്തിയായ സി.എച്ച്






ഓരോ   സെപ്തംബറിലും    നൊമ്പരപ്പെടുത്തുന്ന    ഓർമ്മകളുമായി     കടന്ന്   വരുകയാണ്     സി എച്ച്  സ്മരണകൾ 

കേരളത്തിന്റെ  മുഖ്യമന്ത്രി ,ഉപമുഖ്യമന്ത്രി ,വിദ്യാഭ്യാസം  ,ആഭ്യന്തരം ,പൊതുമരാമത്ത്   ' തുടങ്ങി    സുപ്രധാനമായ വകുപ്പുകളൊക്കെ   കൈയ്യാളിയ     മികച്ച ഭരണാധികാരി  പ്രഗത്ഭനായ   സ്പീക്കർ എം പി    എന്നീ  നിലകളിലൊക്കെ   പ്രവർത്തിച്ച    സി. എച്ച്   മുഹമ്മദ് കോയ   സാഹിബ്      കോഴിക്കോട്   കുറ്റിച്ചിറയിൽ  നിന്നും1952 ൽ  മുനിസിപ്പൽ  കൗൺസിലറായാണ്     പാർലമെന്ററി   രംഗത്തേക്ക്   കടക്കുന്നത്

1927   ജൂലൈ  15 നു അത്തോളിയിലെ    പയ്യം പുനത്തിൽ   ആലി  മുസ്ലീയാരുടെയും  മറിയുമ്മയുടെയും   പുത്രനായി    ജനിച്ച     സി.എച്ച്  മുഹമ്മദ് കോയ    സ്കൂൾ കാലഘട്ടം  മുതൽ തന്നെ       പൊതു പ്രവർത്തന  തത്പരനായിരുന്നു   
നല്ല    ശബ്ദത്തിൽ    പ്രസംഗിക്കുമായിരുന്ന  സി.എച്ചിനെ    വെടിപൊട്ടി കോയ  എന്നായിരുന്നു   കൂട്ടുകാർ  വിളിച്ചിരുന്നത്

പതിനഞ്ചാം  വയസ്സിൽ   എം എസ്. എഫ്  മലബാർ  ജില്ലാ     ജോയിന്റ്   സെക്രട്ടറിയായി   തെരഞ്ഞെടുക്കപ്പെട്ടു

ഇരുപത്തിരണ്ടാം  വയസ്സിൽ  ചന്ദ്രിക  പത്രാധിപരായ    സി.എച്ച്
ചെറുപ്രായത്തിൽ   തന്നെ
ഇ.എം. എസ്സിനെ   പോലുള്ള     പ്രഗത്ഭരുമായി      സംവദിക്കുകയും   തുടർച്ചയായി മറുലേഖനങ്ങളെഴുതി    ലേഖനയുദ്ധം   തന്നെ   നടത്തുകയുണ്ടായി

 ദരിദ്ര പശ്ചാത്തലത്തിൽ   ഹൈസ്ക്കൂൾ  വിദ്യാഭ്യാസം അന്യമായി പോകുമോ  എന്നാ ശങ്കപ്പെട്ടിരിക്കുമ്പോഴന്ന്  സയ്യിദ്  അബ്ദുൾ റഹ്മാൻ ബാഫഖി   തങ്ങളുടെ  സ്കോളർഷിപ്പ്   സി.എച്ചിന്   സഹായമായെത്തുന്നത്

ആദ്യ കേരള നിയമസഭയിൽ  തന്നെ   സി.എച്ച്      മുസ്ലിം ലീഗ്  പാർട്ടി  ലീഡറായി    പിന്നീട്      രണ്ട് വട്ടം     ലോക്സഭാംഗമായ  കാലയളവ്   ഒഴിച്ച്  നിർത്തിയാൽ   മരണം വരെ   എല്ലാ  നിയമസഭയിലും സി.എച്ച്    അംഗമായിരുന്നു     കെ.എം സീതി സാഹിബിന്റെ   നിര്യാണത്തോടെ    196l ൽ  കേരള നിയമസഭാ സ്പീക്കറായി   അവരോധിതനാവുമ്പോൾ ഇന്ത്യയിലെ തന്നെ      ഏറ്റവും  പ്രായം  കുറഞ്ഞ    സ്പീക്കറായിരുന്നു   സി.എച്ച്     1962 ൽ   സ്പീക്കർ സ്ഥാനം  രാജിവെച്ച്   കോഴിക്കോട്  ലോകസഭാ  മണ്ഡലത്തിൽ നിന്നും  മത്സരിച്ച്  ഉജ്ജ്വല വിജയം നേടി പാർളിമെന്റിലെത്തിയ   അദ്ദേഹം    1967  ൽ  വീണ്ടും  നിയമസഭാംഗമാവുകയം   ഇ.എം എസ്സിന്റെ   നേതൃത്വത്തിലുള്ള    സപ്ത കക്ഷി മന്ത്രി  സഭയിൽ   വിദ്യാഭ്യാസ മന്ത്രിയാവുകയും   ചെയ്തു
കാലിക്കറ്റ്  സർവ്വകലാശാല   യാഥാർത്ഥ്യമാക്കാൻ  മുന്നിട്ടിറങ്ങിയ    സി.എച്ച് സ്വസമുദായത്തിന്റെ  വിദ്യാഭ്യാസ   പിന്നോക്കാവസ്ഥ മാറ്റാനും    സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക്   കൈ പിടിച്ച്   ഉയർത്താനും   അശ്രാദ്ധ   പരിശ്രമം' തന്നെ  നടത്തുകയുണ്ടായി      കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത്    മികച്ച  സംഭാവനകൾ  നൽകിയ  സി.എച്ച്  തന്നെയാണ്   കൊച്ചി ശാസ്ത്ര സാങ്കേതിത സർവ്വകലാശാല  സ്ഥാപിച്ചതും
1970 ൽ   അച്ചുതമേനോൻ മന്ത്രിസഭയിൽ   വിദ്യാഭ്യാസത്തോടൊപ്പം  ആഭ്യന്തര വകുപ്പും  കൈയ്യാളിയിരുന്നു     കെ കരുണാകരനും  കോൺഗ്രസും   മുന്നണിയുടെ  ഭാഗമായതോടെയാണ്    ആഭ്യന്തര വകുപ്പ്  കരുണാകരന്   കൈമാറുന്നത്       1973 ൽ    ഖായിദെ  മില്ലത്ത്  മുഹമ്മദ്  ഇസ്മായിൽ സാഹിബിന്റെ    മരണ ശേഷം    മഞ്ചേരിയിൽ   നിന്നും      ലോക്സഭയിലെത്തിയ    സി.എച്ച്    മുസ്ലിം ലീഗ്   ദേശീയ  സെക്രട്ടറിയായും  പ്രവർത്തിച്ചു   

1973  ൽ  സയ്യിദ്  അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങളുടെ    വിയോഗത്തോടെ   പാർട്ടിയിലുണ്ടായ    അസ്വാരസ്വങ്ങൾ   പിളർപ്പിലേക്ക്   നയിക്കപ്പെടുകയും   എം.കെ ഹാജി  ,സി.കെ. പി  ചെറിയ മമ്മുക്കേയി   ,ഉമർ ബാഫഖി തങ്ങൾ , ഹമീദലി ശംനാട് ,പി .എം  അബൂബക്കർ തുടങ്ങി  മുൻനിര നേതാക്കളെല്ലാം  ചേർന്ന്  വിമത ലീഗ്  എന്ന അപരനാമത്തിലറിയപ്പെട്ട   അഖിലേന്ത്യ മുസ്ലിം ലീഗ്   രൂപീകരിക്കുകയും   ചെയ്തപ്പോൾ   ഇന്ത്യൻ യൂണിയൻ   മുസ്ലിം ലീഗ്   നേതൃനിരയിൽ       പാണക്കാട്    പൂക്കോയ തങ്ങൾക്കും  ശേഷം:   മുഹമ്മദലി  ശിഹാബ്   തങ്ങൾക്കും     പിന്നിൽ  ജനസഞ്ചയത്തെ    ഉറപ്പിച്ച്   നിർത്തിയത്    സി.എച്ചിന്റെ    നേതൃ വൈഭവവും     അസാമാന്യമായ   വാഗ്ധോരണിയുമായിരുന്നു     നർമ്മത്തിൽ  ചാലിച്ച    ഉപമകളാൽ     സമൃദ്ധമായിരുന്ന   അദ്ദേഹത്തിന്റെ     പ്രഭാഷണങ്ങൾ         എതിരാളികളുടെ    കൂരമ്പൊടിക്കുന്നതായിരുന്നു

1977   ൽ   രാജ്യത്താകമാനം    കോൺഗ്രസ്സ്  വിരുദ്ധ    തരംഗം  ആഞ്ഞടിച്ചപ്പോൾ   കേരളത്തിൽ     കോൺഗ്രസ്സും ലീഗും സി.പി ഐ. യും   ഉൾപ്പെടുന്ന ഐക്യമുന്നണി     വൻ ഭൂരിപക്ഷത്തിൽ   വീണ്ടും  തെരഞ്ഞെടുക്കപ്പെടുകയായിരുന്നു      കെ.കരുണാകരൻ    ആയിരുന്നു   മുഖ്യമന്ത്രി    പ്രമാദമായ   രാജൻ കേസിൽ  ഹൈക്കോടതി   വിധി  എതിരായതോടെ   കരുണാകരൻ  രാജി  വെക്കുകയും      എ.കെ. ആന്റണി   മുഖ്യമന്ത്രി  ആവുകയും  ചെയ്തു
ദേശീയ രാഷ്ട്രീയത്തിലും   കോൺസ്റ്റിലും   ഉണ്ടായ  അഭിപ്രായ     വ്യത്യാസങ്ങൾ    ആന്റണിയുടെ   രാജിയിൽ   കലാശിക്കുകയായിരുന്നു
സി.പി. ഐ.  നേതാവായ   പി.കെ. വാസുദേവൻ നായർക്കായിരുന്നു  അടുത്ത   ഊഴം  ആ  മന്ത്രിസഭക്കും    ദീർഘായുസുണ്ടായില്ല സി.പി.എമ്മിന്റെ കമ്മ്യൂണിസ്റ്റ് പുനരേകീകരണം എന്നൊരു പ്രമേയത്തിൽ ആകർഷണത്തിലായിരുന്നു പി.കെ. വി.യുടെ സ്ഥാന ത്യാഗം  അവിടുന്നിങ്ങോട്ട് ഇരു കമ്യൂണിസ്റ്റുകളും ഒരേ മുന്നണിയുടെ ഭാഗമായി മാറിയെങ്കിലും പുനരേകീകരണം എന്നത് ഇന്നും മരീചികയായി തുടരുകയാണ്

ഇനിയാര്    എന്ന   ചോദ്യം രാഷ്ടീയ  ഉപശാലകളിലും    മാധ്യമ രംഗത്തും  ചർച്ചയാവുന്നതിനിടെയാണ്           ഭിന്ന   ധ്രുവങ്ങളിൽ നിൽക്കുന്ന  കോൺഗ്രസ്സ്  ,കേരള കോൺഗ്രസ്സ്     ഗ്രൂപ്പുകളുമൊക്കെ   ഏക  മനസ്സോടെ    സി.എച്ച്  മുഹമ്മദ്  കോയക്ക്    പിന്തുണ   അറിയിക്കുന്നത്   1979  ഒക്ടോബർ   12'  വെള്ളിയാഴ്ച     ചരിത്രത്തിൽ  രേഖപ്പെടുത്തപ്പെടുന്നത്   അങ്ങിനെയാണ്‌    സ്വതന്ത്ര ഭാരതത്തിൽ   ഒരു മുസ്ലിം ലീഗുകാരൻ   മുഖ്യമന്ത്രിയായി   അവരോധിക്കപ്പെടുന്നത്
എൻ. കെ ബാലകൃഷ്ണൻ  അടക്കം  ആറംഗ മന്ത്രിസഭയായിരുന്നു   സി.എച്ചിന്റെ   നേതൃത്വത്തിൽ  നിലവിൽ  വന്നത്         രാഷ്ട്രീയ കക്ഷികൾക്കിടയിലെ  അഭിപ്രായ  വ്യത്യാസങ്ങൾ രൂക്ഷമായതോടെ   അമ്പത്തിയൊന്ന്     ദിവസം മാത്രം  പ്രായമായ   മന്ത്രിസഭ   താഴെ  വീഴുകയായിരുന്നു 1980ലെ  തിരഞ്ഞെടുപ്പിൽ   ഇ.കെ. നായനാരുടെ  നേതൃത്വത്തിൽ   ഇടത്  മുന്നണി     അധികാരത്തിൽ വന്നെങ്കിലും   രാഷ്ടീയ   അസ്ഥിരത   ആ   മന്ത്രിസഭക്കും  പതനമൊരുക്കി     കെ.കരുണാകരനായിരുന്നു  അടുത്ത ഊഴം  സി.എച്ച്  ഉപ മുഖ്യമന്ത്രിയായി 1982ൽ   ഇടക്കാല തിരഞ്ഞെടുപ്പിൽ കരുണാകരന്റെ  നേതൃത്വത്തിൽ     ഐക്യമുന്നണി   വീണ്ടും  ഭരണത്തിലെത്തി  സി.എച്ച് ഉപമുഖ്യമന്ത്രിയും  പൊതു മരാമത്ത്  മന്ത്രിയുമായി    ഇതിനിടെ  പലപ്പോഴും   രോഗ ഭാധിതനായ   സി എച്ച്   1983  ൽ   ഹൈദരാബാദിൽ നടന്ന  വ്യവസായ മന്ത്രിമാരുടെ  സമ്മേളനത്തിൽ   (വിദേശത്തായിരുന്നഇ    അഹമ്മദിന്റെ  പകരക്കാരനായി)   പങ്കെടുക്കാൻ   പോയപ്പോഴാണ്       സെപ്തംബർ   28 ന്     അവിടെ വെച്ച്     അന്തരിച്ചത്   
തികഞ്ഞ സമുദായ സ്നേഹിയായിരുന്ന   സി.എച്ചിൽ  നിന്ന്  ഒരിക്കലും  ഇതര   സമുദായങ്ങളെ  വേദനിപ്പിക്കുന്ന  വാക്കോ  പ്രവർത്തിയോ     ഉണ്ടായില്ല           നിരവധി  ലേഖനങ്ങളും  ഗ്രന്ധങ്ങളും      രചിച്ച  അദ്ദേഹത്തിന്റെ     യാത്രാ വിവരണങ്ങൾ     ശ്രദ്ധേയമാണ്        എന്റെ ഹജ്ജ് യാത്ര   ,കോ ലണ്ടൻ കൈറോ ,ഞാൻ കണ്ട  മലേഷ്യ   തുടങ്ങിയവ   ഇതിൽ ചില താണ്    സി.എച്ചിന്റെ  നിര്യാണ വാർത്ത  റിപ്പോര്ട്ട്    ചെയ്ത   പ്രഗത്ഭ പത്ര പ്രവർത്തകൻ കെ.എം  ചുമ്മാർ   നൽകിയ   വിശേഷണം     പോലെ     ജവഹർലാൽ   നെഹ്റുവിനാൽ   ചത്ത കുതിരയെന്ന്  വിളിക്കപ്പെട്ട   മുസ്ലിം ലീഗ്  പ്രസ്ഥാനം    കേരള  രാഷ്ട്രീയത്തിൽ   കുളമ്പടിയൊച്ചകൾ   ഉതിർത്ത് കൊണ്ട്  അധികാരത്തിലേക്ക്  കുതിച്ച്  പാഞ്ഞപ്പോൾ ആ    കുതിര പുറത്ത്     മുസ്ലിം ലീഗിന്റെ    വിജയ വൈജയന്തിയായി   നിലയുറപ്പിച്ച  മഹാനായിരുന്നു     സി.  എച്ച്