ബാപ്പ നല്ലൊരു നീന്തൽക്കാരനായിരുന്നു. അതുകൊണ്ട് ഞങ്ങൾ മക്കളെയും നീന്തൽ പഠിപ്പിച്ചു. കാറിന്റെ പഴയ ട്യൂബിൽ കാറ്റു നിറച്ചായിരുന്നു ആ കലാപരിപാടി....’ കടലുണ്ടിപ്പുഴയിൽ കാലു നനച്ചുകൊണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ കുട്ടിക്കാല ഒാര്‍മകളില്‍ ഒന്നു മുങ്ങി.
റമസാൻ മാസത്തിൽ ‘വനിത’ ഒരുക്കിയ സ്നേഹസംഗമത്തിലാണ് മുനവറലി തങ്ങൾ ആ ഓർമയിലേക്കു കടന്നത്. കൂടെയുള്ളത് എം.െക. മുനീർ. േകരളത്തിൽ പ്രത്യേകിച്ചൊരു ആമുഖം ആവശ്യമില്ലാത്ത നേതാവ്. പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിനു പിന്നിലൂടെയാണ് കടലുണ്ടിപ്പുഴ ഒഴുകുന്നത്. രാഷ്ട്രീയത്തിൽ ഒരേ തൂവൽ പക്ഷികളാണെങ്കിലും രാഷ്ട്രീയത്തിന് അതീതമായൊരു സാഹോദര്യം ഇവർ തമ്മിലുണ്ട്. കാലത്തിന് അനുസരിച്ച് കാഴ്ചപ്പാടുകൾ മാറേണ്ടതുെണ്ടന്ന് വിശ്വസിക്കുന്നതാണ് ഇവരെ യുവാക്കളുടെ പ്രിയപ്പെട്ട നേതാവാക്കുന്നത്.
പുഴ കടന്ന്, തൂക്കുപാലം കയറി രണ്ടുപേരും കൊടപ്പനയ്ക്കൽ തറവാട്ടിലേക്കു നടന്നു.
പാണക്കാട്ടെ കൊച്ചുകവലയിൽ അതൊരു ആൾക്കൂട്ടത്തിന് വഴിയൊരുക്കി. പലരോടും ചിരിച്ചും കുശലം പറഞ്ഞും അവർ നടന്നു. തറവാട്ടിലെത്തിയപ്പോൾ സുഹർ നമസ്കാരത്തിന്റെ ബാങ്കുവിളി. പിന്നെ നിസ്കാരം. ‘നോമ്പ് തുറക്കാന്‍ ഇനിയും സമയമുണ്ട്... അതുവരെ സംസാരിക്കാം.’ മുനവറലി തങ്ങൾ പറഞ്ഞതു കേട്ട് മുനീർ ചിരിച്ചു, പിന്നെ, പറഞ്ഞു ‘ഭക്ഷണം പോലെ യാണു ഞങ്ങൾക്കു സംസാരവും. രണ്ടും പ്രിയപ്പെട്ടത്...’
പ്രശസ്തരായിരുന്നു രണ്ടുപേരുടെയും പിതാക്കന്മാർ. ആ സ്േനഹവും സാഹോദര്യവുമാണ് ഒരു തലമുറയിൽ നിന്നു മറ്റൊന്നിലേക്ക് പകരുന്നത്. പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാ ബ് തങ്ങളുടെ മകൻ മുനവറലി ശിഹാബ് തങ്ങളും മുൻ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുെട മകൻ േഡാ. എം. െക. മുനീറും ഒരു മാധ്യമത്തിനുവേണ്ടി ഒന്നിച്ചിരിക്കുന്നത് ആദ്യമായിട്ടായിരുന്നു. കൊടപ്പനയ്ക്കൽ തറവാട്ടിൽ അപ്പോഴും സന്ദർശകരുണ്ട്. ൈഹദരലി ശിഹാബ് തങ്ങൾ പഴയ തറവാട്ടിൽ നിന്ന് അൽപം അകലെയാണു താമസം.
അവിെടയും തിരക്കാണ് എപ്പോഴും. മുനവറലി തങ്ങളെ കാണാനെത്തുന്നവരിൽ കൂടുതലും െചറുപ്പക്കാരാണ്. തങ്ങളുമായി ചെറിയ സംഭാഷണം. അതിനിടയ്ക്ക് സ്നേഹസാന്നിധ്യമായി മൂന്നു വയസ്സുകാരന്‍ അമാൻ. കൊടപ്പനയ്ക്കൽ കുടുംബത്തിലെ ഇളമുറക്കാരന്‍. മുനവറലി തങ്ങളുടെ ഇളയമകൻ. ആരോടും യാെതാരു പരിചയക്കുറവുമില്ല അമാന്. മൊെെബലിെല കാര്‍ ചേസിങ് ഗെയിമിലാണു ശ്രദ്ധ. സ്നേഹം കൊണ്ടും കൊടുത്തും പാറി നടക്കുന്ന അമാനെ ചൂണ്ടി മുനീർ പറഞ്ഞു: ‘‘ബാപ്പയുണ്ടായിരുന്ന സമയത്ത് ഇതുപോലെ പാറിനടന്നിരുന്ന ഒരാളാണ് ഈ ഇരിക്കുന്ന മുനവറലി.’ ഒരു ചിരിയിൽ ആ യാഥാർഥ്യം മുനവറലി തങ്ങൾ ഉൾക്കൊണ്ടു.
േഡാ. എം. കെ. മുനീർ: പാണക്കാട് കുടുംബവുമായുള്ള ഞ ങ്ങളുടെ ബന്ധം തുടങ്ങുന്നത് തലമുറകൾക്കു മുമ്പേയാണ്. അന്ന് ശിഹാബ് തങ്ങൾ പുറത്തു പഠിക്കുകയാണ്. വീട്ടിൽ വ ന്നാലും അദ്ദേഹം എഴുത്തും വായനയും ഒക്കെയായി അദ്ദേഹത്തിന്റെ മുറിയിൽ ഒതുങ്ങും. അധികം പുറത്ത് ഇറങ്ങാറില്ല. എന്റെ ബാപ്പയാണ് അദ്ദേഹത്തെ പൊതുരംഗത്ത് ഇറങ്ങാൻ പ്രേരിപ്പിച്ചത്. ബാപ്പ അന്നേ സജീവരാഷ്ട്രീയക്കാരനാണ്. രാവിലെ ഇവിടെ വന്ന് പൂക്കോയ തങ്ങളുടെ അതായത് മുനവറലി സാഹിബിന്റെ മുത്തച്ഛന്റെ നിർദേശം വാങ്ങിയാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിനു പോയിരുന്നത്.
മുനവറലി തങ്ങൾ: ഇദ്ദേഹത്തോട് എനിക്ക് ഒേര പാർട്ടിക്കാർ എന്നൊരു അടുപ്പമല്ല. സ്വന്തം സഹോദരനോട് എന്നതുപോെലയുള്ള അടുപ്പമാണ്. തലമുറകൾ െെകമാറി വരുന്ന സ്നേഹത്തിന്റെ കണ്ണികളാണ് ഞങ്ങൾ. അതുകൊണ്ടു സ്വാഭാവികമായും അങ്ങനെ തന്നെയാകും.
േഡാ. എം. കെ. മുനീർ: രാത്രി സമ്മേളനങ്ങളൊക്കെ കഴിഞ്ഞു വന്നാൽ ബാപ്പ മിക്കവാറും ഇവിടെ തന്നെയാകും തങ്ങുക. പിറ്റേന്നു രാവിലെ ശിഹാബ് തങ്ങളാണ് അദ്ദേഹത്തിനു ചായ കൊണ്ടു കൊടുത്തിരുന്നത്. ആദരണീയ ശിഹാബ് തങ്ങൾ എന്നേ ബാപ്പ പറയാറുള്ളൂ. അതായിരുന്നു അവർ തമ്മിലുള്ള അടുപ്പം. ബാപ്പ ശിഹാബ് തങ്ങളോടു കാണിച്ച വാത്സല്യം തങ്ങൾ എനിക്കു തിരിച്ചു തന്നു. ബാപ്പ മരിച്ച സമയത്ത് ഞങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ ദയനീയമായിരുന്നു. അന്ന് അത്താണിയായത് പാണക്കാട് കുടുംബമാണ്. രണ്ടു പെങ്ങന്മാരും ഞാനും ഉമ്മയും അടങ്ങുന്ന കുടുംബം. ഞാനന്ന് എം.ബി.ബി.എസിനു പഠിക്കുന്നു. വേറെ വരുമാനം ഒന്നുമില്ല. ബാപ്പയുടെ മരണം അപ്രതീക്ഷിതമായിരുന്നു. ഈ അവസ്ഥ കണ്ടറിഞ്ഞ് പലരും സഹായിക്കാനെത്തി. എന്നാൽ പാണക്കാട് കുടുംബത്തിന്റെ താങ്ങും തണലും ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
മുനവറലി തങ്ങൾ: എന്റെ സി.എച്ച്. ഒാർമ വളരെ അവ്യക്തമാണ്. അദ്ദേഹത്തെക്കുറിച്ച് എനിക്കു കേട്ടറിവാണു കൂടുതലും. എന്റെ ഒാർമയിൽ ശാരീരികമായി വല്ലാതെ അവശനായി ഇവിടെ വരുന്ന സിഎച്ചാണ്.
ഡോ. എം. കെ. മുനീർ: അതേ എനിക്കു തോന്നുന്നത് തങ്ങൾക്ക് അന്ന് നാലോ അഞ്ചോ വയസ്സായിരിക്കണം.
മുനവറലി തങ്ങൾ: സാമൂഹിക രാഷ്ട്രീയ രംഗത്തേക്കുള്ള എന്റെ തുടക്കം മുനീർ സാഹിബിന്റെ കഴുത്തിൽ ഒരു നോട്ടുമാല ഇട്ടുകൊണ്ടാണ്. യൂത്ത് ലീഗിന്റെ അധ്യക്ഷനായതിനു ശേഷം ഇദ്ദേഹം ഒരു കേരള കാൽനട യാത്ര സംഘടിപ്പിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ. ആ യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ നോട്ടുമാലയിട്ട് സ്വീകരിച്ചു. ഞാനന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. ആ സംഭവം വലിയ അഭിമാനത്തോടെ സഹപാഠികൾക്കിടയിൽ പറഞ്ഞുകൊണ്ടു നടന്നു. അതിനു കാരണം ഇദ്ദേഹത്തിന് ഞങ്ങൾക്കിടയി ൽ ഒരു ഹീറോ പരിവേഷമായിരുന്നു. ഇന്നും അങ്ങനെയാണ്.
(കൊടപ്പനയ്ക്കൽ തറവാട്ടിൽ നിന്ന് വീണ്ടും ചിരി ഉയർന്നു. ആ ചിരിയിൽ സ്വയം അലിഞ്ഞ് മുനീർ.)
ഡോ. എം. കെ. മുനീർ: ശിഹാബ് തങ്ങളുടെയും മുനവറലി തങ്ങളുടെയും ജീവിതത്തിൽ ഒരു തുടർച്ച കാണാം. അതായത് ശിഹാബ് തങ്ങൾ ഈജിപ്തിൽ പഠനം കഴിഞ്ഞു നാട്ടിൽ നിൽക്കുമ്പോഴാണ് അവിചാരിതമായി ലീഗിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. മുനവറലി തങ്ങളും അതുപോലെ മലേഷ്യയിൽ നിന്ന് ഉപരിപഠനം കഴിഞ്ഞ് നാട്ടിൽ നിൽക്കുമ്പോഴാണ് യൂത്ത് ലീഗിന്റെ നേതൃത്വത്തിലേക്ക് വരുന്നത്.
മുനവറലി തങ്ങൾ: ബാപ്പയുടെ രാഷ്ട്രീയത്തെയും കാഴ്ചപ്പാടുകളെയും സ്വാധീനിച്ചത് സി.എച്ച് ആയിരുന്നു. അതുപോലെയാണ് ഞാനിപ്പോൾ മുനീർ സാഹിബിനെ അനുകരിക്കുന്നത്. രാഷ്ട്രീയത്തിലേക്കു വന്ന സമയത്തേ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ പോകുമായിരുന്നു. സി.എച്ചിനെപ്പോലെ തന്നെ ചിരിയും ചിന്തയും കൂടിക്കലർന്ന പ്രസംഗമാണ്.
ഡോ. എം. കെ. മുനീർ: രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുമ്പ് എനിക്കുള്ള ജോലി ബാപ്പയുടെ പ്രസംഗം കേൾക്കുക എന്നതാണ്. എല്ലാ ദിവസവും രാവിലെ ബാപ്പ പത്രങ്ങൾ അരിച്ചുപെറുക്കി വായിക്കും. എന്നിട്ട് ലീഗിനു വേണ്ടിയുള്ള മറുപടികൾ തയാറാക്കും. ഇവ ആദ്യം അവതരിപ്പിക്കുന്നത് ഉമ്മയുടെയും ഞങ്ങള്‍ മക്കളുടെയും മുമ്പിലാണ്. എന്നിട്ട് അഭിപ്രായം ചോദിക്കും. ഏതെങ്കിലും മറുപടിക്ക് വേണ്ടത്ര ഗൗരവമില്ല എന്നെങ്ങാനും പറഞ്ഞാൽ ബാപ്പ അതു മുഴുവൻ മാറ്റിയെഴുതും. പിന്നീട് രാഷ്ട്രീയത്തിലേക്കു വന്നപ്പോൾ ബാപ്പയുടെ ഈ പ്രസംഗപരിപാടികൾ എനിക്കു വളരെ ഉപകാരപ്പെട്ടു.
മുനവറലി തങ്ങൾ: അതുകൊണ്ടാകണം മുനീർ സാഹിബിന്റെ പ്രസംഗങ്ങൾ ശ്രദ്ധിക്കപ്പെടാൻ കാരണം. ഇപ്പോൾ നിയമസഭയിൽ പ്രതിപക്ഷസ്ഥാനത്ത് ആണെങ്കിൽ പോലും ഒാേരാ വിഷയവും പഠിച്ചല്ലാതെ ഇദ്ദേഹം സംസാരിക്കാറില്ല.
ഡോ. എം. കെ. മുനീർ: ബാപ്പയുടെ ശീലം പിന്തുടർന്നതുകൊണ്ടാകണം എത്ര ചെറിയ വിഷയം ആയാലും അതു പഠിച്ചുതന്നെ പറയണം എന്ന് എനിക്ക് നിർബന്ധമാണ്.
മുനവറലി തങ്ങൾ: ഈ ഇരിക്കുന്നതുപോലെയല്ല. ഏതു സദസ്സിലായാലും ഏറ്റവും കൂടുതൽ ഫലിതം ഉണ്ടാകുന്നത് ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നായിരിക്കണം. സി.എച്ചിൽ നിന്നു കിട്ടിയ ഗുണമായിരിക്കണം അതും.
ഡോ. എം. കെ. മുനീർ: എത്ര ഗൗരവത്തോടെ സംസാരിക്കുമ്പോഴും ഫലിതം അതിന്റെ അടിയൊഴുക്കാക്കിയ വ്യക്തിയായിരുന്നു ബാപ്പ. അതൊരു പക്ഷേ, പാരമ്പര്യമായി കിട്ടിയതാകണം. പലപ്പോഴും ഞാന്‍ ആലോചിച്ചിരുന്നു, ബാപ്പയുടെ സംസാരത്തിനിടയ്ക്ക് എങ്ങനെയാണ് ഇങ്ങനെ നര്‍മം കടന്നു വരുന്നതെന്ന്.
ഓരോ വാചകത്തിലും ബാപ്പ നർമം ഒളിപ്പിച്ചു വയ്ക്കുമായിരുന്നു. സ്വന്തം ജീവിതത്തിൽ നിന്നു പോലും അദ്ദേഹം നർമം കണ്ടെത്തി. ഒരിക്കൽ കാസർകോട് ഒരു പാലം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. എന്റെ രണ്ട് സഹോദരിമാരെയും കാസർകോടാണ് കല്യാണം കഴിച്ചു കൊണ്ടുപോയത്. പാലം ഉദ്ഘാടനം െചയ്തുകൊണ്ട് ബാപ്പ പറഞ്ഞു; ‘എന്റെ രണ്ടു പെൺമക്കളെയും ഞാൻ ഇങ്ങോട്ടാണ് കല്യാണം കഴിപ്പിച്ചു വിട്ടത്. പക്ഷേ, സ്ത്രീധനം കൊടുക്കാൻ എന്റെ കൈയിൽ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവരുടെ നാടിന് ഞാനൊരു പാലം സ്ത്രീധനമായി തരുന്നു.’
മുനവറലി തങ്ങൾ: അതുപോലെ ആ കള്ളിമുണ്ട് ഉടുത്ത സംഭവം. വളരെ രസാണ്.
ഡോ. എം. കെ. മുനീർ: ബാപ്പ അന്ന് മന്ത്രിയാണ്. സ്വന്തം കാര്യത്തിൽ ഒരു ശ്രദ്ധയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഒരിക്കൽ ഉമ്മ വിളിച്ചു ചോദിച്ചു. ‘നിങ്ങൾ ഇന്നു കള്ളിമുണ്ടും ഉടുത്താണോ ഓഫിസിൽ പോയത്..?’
അല്ലെന്നു ബാപ്പയുെട മറുപടി. രാവിലെ കഴുകാൻ നോക്കുമ്പോൾ സ്ഥിരം ഉടുക്കുന്ന കള്ളിമുണ്ട് കാണാനില്ല. അതുകൊണ്ടാണ് ഉമ്മ അന്വേഷിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ ബാപ്പയുെട ഫോൺ. ‘അതേയ്.... നീ നോക്കിക്കൊണ്ടിരിക്കുന്ന കള്ളിമുണ്ട് ഇവിടെ ഉണ്ട് കേട്ടോ. ഞാൻ അതിനു മുകളിലായിരുന്നു മുണ്ട് ഉടുത്തിരിക്കുന്നത്.’ അതായിരുന്നു ബാപ്പ.
പെട്ടെന്നാണ് ആ മനസ്സില്‍ തമാശ വരുന്നത്. ബാപ്പയ്ക്ക് ഒരിക്കൽ പക്ഷാഘാതത്തിന്റെ ലക്ഷണമുണ്ടായി. അന്നു ചികിത്സയ്ക്കു ലണ്ടനിൽ കൊണ്ടുപോയി. ബാപ്പയും ഉമ്മയും തിരിച്ചു വന്ന കാലത്താണ് ‘മണ്ടൻമാർ ലണ്ടനിൽ’ എന്ന സിനിമ ഇറങ്ങിയത്. ആ സിനിമയുെട പോസ്റ്റർ കണ്ട ബാപ്പ ഉമ്മയോടു പറഞ്ഞു; ‘ഈ സിനിമാക്കാരുെട ഒരു കാര്യം, നമ്മൾ ലണ്ടനിലേക്ക് പോയതറിഞ്ഞ് അവർ ഉടനെ സിനിമയിറക്കി. കണ്ടില്ലേ.. മണ്ടന്മാർ ലണ്ടനിൽ.....’
മുനവറലി തങ്ങൾ:ഇതൊക്കെ പറയാൻ ഒരു ആർജവം ഉണ്ടായിരിക്കണം. അല്ലേ? ഇന്ന് എത്രപേർക്കുണ്ട് ഇത്?
േഡാ. എം. കെ. മുനീർ: അക്കാര്യത്തിൽ നമ്മൾ ഭാഗ്യവാന്മാരാണെന്നു തോന്നുന്നു. കാരണം ജീവിതം പഠിച്ച നേതാക്കളുടെ മക്കളായി ജനിച്ചതിൽ. കോഴിക്കോട്ടുവച്ച് നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ പങ്കെടുത്തുകൊണ്ട് എം.ടി. വാസുദേവൻ നായർ ശിഹാബ് തങ്ങളെ ചൂണ്ടിപ്പറഞ്ഞു: ‘‘ഇവിടെ വീഴു ന്ന പല വിഷവിത്തുകളും മുളയ്ക്കാതിരിക്കുന്നത് ഈ മനുഷ്യൻ ഇവിടെ ജീവിച്ചിരിക്കുന്നതു കൊണ്ടാണ്. അടയാളപ്പെടുത്തണം നിങ്ങൾ ഇദ്ദേഹത്തിന്റെ ജീവിതം.’’
സമൂഹം തങ്ങൾ കുടുംബത്തിനു കൊടുക്കുന്ന ബഹുമാനം മുഴുവനുമുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ. ഇ ങ്ങനെ ബഹുമാനം കിട്ടാൻ കുറച്ചു പ്രയാസമാണ്. എം.ടിയുമായുള്ള അടുപ്പം തുടങ്ങുന്നത് എന്റെ കുട്ടിക്കാലത്താണ്. യഥാർഥത്തിൽ അദ്ദേഹത്തിന്റെ മകൾ സിതാരയുമായിട്ടായിരുന്നു സൗഹൃദം. എന്റെ സഹപാഠിയായിരുന്നു സിതാര. അവൾ ഇടയ്ക്കിടയ്ക്ക് ഞങ്ങളെ വീട്ടിലേക്കു ക്ഷണിക്കും. സിതാരയുെട വീട്ടിലെത്തിയാൽ രണ്ടു സന്തോഷമാണ് ഒന്ന് എം. ടിയെ കാണാം. രണ്ട് നല്ല ഭക്ഷണം കഴിക്കാം.
മുനവറലി തങ്ങൾ: ഭക്ഷണ പ്രേമത്തിന്റെ കാര്യം പറഞ്ഞപ്പോൾ ബാപ്പയുമായുള്ള പഴയ ചില പ്രമേഹനിയന്ത്രണ ചർച്ചകൾ ഓർമ വരുന്നു. ബാപ്പയും മുനീർ സാഹിബും കടുത്തപ്രമേഹരോഗികളായിരുന്നു. അതുകൊണ്ട് ഇവർ തമ്മിൽ കാണു മ്പോൾ കൂടുതലും സംസാരിച്ചിരുന്നത് രാഷ്ട്രീയമല്ല, രോഗവിവരങ്ങളാണ്. ബാപ്പയ്ക്ക് ഒരുപാടു സംശയങ്ങൾ ഉണ്ടാകും ചോദിക്കാന്‍. െെവദ്യം പഠിച്ച ആളായതിനാല്‍ ഇതെല്ലാം പറഞ്ഞു െകാടുക്കാന്‍ മുനീര്‍ തന്നെയായിരുന്നു അനുയോജ്യൻ. പ്രമേഹനിയന്ത്രണത്തിനു രണ്ടു പേർക്കുമുണ്ട് ഇൻസുലിൻ പമ്പ്. അതുകൊണ്ടു ബാപ്പ ഇടയ്ക്കിടയ്ക്ക് പറയും. ‘‘മുനീറേ, നമുക്കൊരു അസോസിയേഷൻ ഉണ്ടാക്കണം ഒാൾ കേരള പമ്പ് ഒാപ്പറേറ്റേഴ്സ് അസോസിയേഷൻ.’’
േഡാ. എം. െക. മുനീർ: തീർച്ചയായും. അതുമാത്രമല്ല അദ്ദേഹം പറയുന്നത്. ഈ അേസാസിയേഷനില്‍ അംഗസംഖ്യ കുറവായിരിക്കും. പിന്നെ, അധികമോഹമുള്ളവരും കുറവായിരിക്കും. കാരണം, അങ്ങനെ എല്ലാവർക്കും മിസ്ഡ് കോൾ അടിച്ച് അംഗത്വമെടുക്കാനും കഴിയില്ലല്ലോ...?
മുനവറലി തങ്ങൾ: പാണക്കാട് കുടുംബത്തിലേക്ക് രാഷ്ട്രീയ സാംസ്കാരിക സാഹിത്യ മണ്ഡലങ്ങളിലെ പ്രമുഖർ എത്തുന്ന പാലം പലപ്പോഴും മുനീർ സാഹിബാണ്. എംടി, യേശുദാസ്, മമ്മൂട്ടി, മോഹൻലാൽ, മറ്റു മതങ്ങളിെല പ്രമുഖര്‍. എത്രയോ പ്രതിഭകൾ. പലരും ചോദിക്കുന്നുണ്ട് രാഷ്ട്രീയവും ആത്മീയതയും തമ്മിൽ എന്താണു ബന്ധമെന്ന്. യഥാർഥത്തിൽ ആത്മീയതയുടെ ഭാഗമാണ് രാഷ്ട്രീയം. രാഷ്ട്രീയം മൂല്യാധിഷ്ഠിതമായിരിക്കണം എന്ന വിശ്വാസക്കാരനാണ് ഞാൻ. എല്ലാ രാഷ്ട്രീയ പാർട്ടികളും അതു മനസ്സിലാക്കണം. കാരണം രാഷ്ട്രീയം എന്താണെന്ന് ജനങ്ങൾക്ക് ഏറെക്കുറെ ബോധ്യപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടു രാഷ്ട്രീയവും രാഷ്ട്രീയപ്രവർത്തനവും ജനപക്ഷത്തുനിന്നായിരിക്കണം. അല്ലെങ്കിൽ തിരിച്ചടിക ൾ ഉണ്ടാകും.
േഡാ. എം. കെ. മുനീർ: അതു പലർക്കും മനസ്സിലാകുന്നില്ല. അതാ പ്രശ്നം.
മുനവറലി തങ്ങൾ: ഏതു വിഷയമായാലും അറിയാത്ത മേഖ ലയാണെങ്കിൽ അത് അറിയാനുള്ള കൗതുകം ബാപ്പ സൂക്ഷിച്ചിരുന്നു. പുറത്ത് അധികമാർക്കും അറിയില്ലെങ്കിലും നല്ലൊരു പരിസ്ഥിതിവാദിയായിരുന്നു ഞങ്ങളുടെ ബാപ്പ. ഫൊട്ടോഗ്രഫി ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും പ്രകൃതിദൃശ്യങ്ങൾ. ചെറുപ്പകാലത്ത് ഒരുപാടു ഫോട്ടോകൾ എടുത്ത് സൂക്ഷിച്ചിട്ടുണ്ട്. നീലക്കുറിഞ്ഞി പൂക്കുന്ന സമയത്ത് ബാപ്പ മൂന്നാറിൽ പോകുമായിരുന്നു. അതു കാണാൻ വേണ്ടി മാത്രം. നിറങ്ങൾ അത്രയ്ക്ക് ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. പരിസ്ഥിതി സ്നേഹം മാത്രമല്ല കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നോട്ട് പോകാനുള്ള പാഠവും ഞങ്ങൾക്കു പകർന്നു തന്നത് ബാപ്പയാണ്.
ഓരോ കാലത്തും പ്രാമുഖ്യമുള്ള ഓരോ സംഗതികളുണ്ടാകും. ഇപ്പോൾ സോഷ്യൽ മീഡിയ അവഗണിക്കാനാകാത്ത സാന്നിധ്യമല്ലേ?. അതിനു നേരേ മുഖം തിരിച്ചിട്ടു കാര്യമില്ല. അതിന്റെ നന്മയെ ഉപയോഗിക്കുക. പ്രധാന പ്രശ്നം പലർക്കും വേണ്ടവിധത്തിൽ ഉപയോഗിക്കാൻ അറിയില്ല എന്നതാണ്. ആ മീഡിയയില്‍ ഒരു എഡിറ്റർ ഇല്ല. ആർക്കും എന്തും പറയാം. അങ്ങനെ പറയുന്നതിനു മുമ്പ് അവരവർ തന്നെ എഡിറ്റിങ്ങിന് സ്വയം വിധേയരാകുന്നത് നല്ലതായിരിക്കും.
ഡോ. എം. െക. മുനീർ: തങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഒാേരാ കാലവും ആവശ്യപ്പെടുന്ന മാറ്റങ്ങൾക്ക് നാം വിധേയപ്പെടണം. നമ്മുടെ അടിസ്ഥാനപ്രമാണങ്ങളിൽ മാറ്റം വരുത്താനും പാടില്ല. കാലത്തിന് അനുസരിച്ചുള്ള ഒഴുക്കിലേക്ക് നമ്മൾ പെട്ടില്ലെങ്കിൽ നമ്മൾ കാലത്തിനു പുറത്താകും. മുനവറലി തങ്ങൾ: നമുക്ക് സിനിമയുടെ കാര്യമെടുക്കാം. സിനിമ കാണാൻ പാടില്ലാത്തതാണ് എന്ന് ഇക്കാലത്തു പറയാൻ പറ്റുമോ? കാരണം ഏതിലും എന്തിലും സിനിമയുണ്ട്. െമാബൈൽ ഫോണിൽ ഇപ്പോൾ എല്ലാമുണ്ട്. അത് ഉപയോഗിക്കരുത് എന്ന് ആരോടെങ്കിലും പറയാൻ പറ്റുമോ? ടെക്നോളജിയുടെ നന്മകൾ പ്രയോജനപ്പെടുത്തുക. അതാണ് കാര്യം.
മഗ്‍രിബ് ബാങ്കിന്റെ സമയമായപ്പോൾ നേതാക്കൾ പാണക്കാട് െകാടപ്പനയ്ക്കല്‍ തറവാട്ടിലേക്ക് ഒഴുകിയെത്തി. വലിയ തങ്ങൾ പാണക്കാട് െെഹദരലി ശിഹാബ് തങ്ങള്‍ മുന്നില്‍ത്തന്നെയുണ്ട്. എംപിമാരായ പി. കെ. കുഞ്ഞാലിക്കുട്ടിയും അബ്ദുള്‍ വഹാബും എംഎല്‍എമാരും അടക്കം ഒരു വലിയ നേതൃനിര. പിന്നെ, ഏറ്റവും അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍. സംസ്ഥാന സമ്മേളനത്തിന്റെ പ്രതീതി. ഇനി കുറച്ചുസമയം രാഷ്ട്രീയമില്ല. ൈദവവചനങ്ങൾ മാത്രം. കാരയ്ക്കയും ഫലങ്ങളും േനാമ്പുതുറ വിഭവങ്ങളും മേശപ്പുറത്തു നിരന്നു. സ്നേഹം നിറഞ്ഞ ആ കൂടിക്കാഴ്ച അവസാനിപ്പിച്ച് എം. കെ. മുനീറും മുനവറലി തങ്ങളും ആ ആൾക്കൂട്ടത്തിൽ ലയിച്ചു. അപ്പോഴും അവിടെ ഓടി നടക്കുന്നുണ്ട് അമാൻ അഹമ്മദ് ശിഹാബ്.
േഡാ. എം. കെ. മുനീർ
മുൻമുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുെടയും ആമിനയുമ്മയുടെയും മൂന്നുമക്കളിൽ ഒരാൾ. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ്. നേടി പൊതുരംഗത്തേക്കു വന്നു. കോഴിക്കോട് േകാർപറേഷൻ കൗൺസിൽ അംഗമായി രാഷ്ട്രീയജീവിതത്തിനു തുടക്കം. എം. എൽ. എയും മന്ത്രിയുമായി പല തവണ നിയമസഭയിലെത്തി. ഇപ്പോൾ പ്രതിപക്ഷ ഉപനേതാവ്. രാഷ്ട്രീയത്തിനും മെഡിസിനും പുറമേ ചാനൽ മേധാവി, എഴുത്തുകാരൻ, പ്രസാധകൻ, ചിത്രകാരൻ, ഗായകൻ തുടങ്ങി വിവിധ മേഖലകളിൽ മുനീർ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഭാര്യ നഫീസാ വിനീത. മക്കൾ മുഹമ്മദ് മുഫ്‌ലിഫ്, മുഹമ്മദ് മിനാഫ്, ആമിന ഫാത്തിമ മലിഹ.
മുനവറലി ശിഹാബ് തങ്ങൾ
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുെടയും ശരീഫാ പാത്തുമ്മയുെടയും മകൻ. പാണക്കാട് എ. എൽ. പി. സ്കൂൾ, വളാഞ്ചേരി മർക്കസ് റസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈ ക്രസന്റ് സ്കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കി. പിന്നീട് ഫറൂഖ് കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം. മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയിൽ ഉന്നതപഠനം. നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയരംഗത്ത് സജീവസാന്നിധ്യമാണ് മുനവറലി ശിഹാബ് തങ്ങൾ. നവമാധ്യമങ്ങളിലും വളരെ സജീവം. ഫെയ്സ്ബുക്ക് പേജിന് ലക്ഷക്കണക്കിന് അനുയായികളുണ്ട്. പുരോഗമനകാഴ്ചപ്പാടാണ് മുനവറലി തങ്ങളെ വ്യത്യസ്തനാക്കുന്നത്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവാണ് അദ്ദേഹം. ഇപ്പോൾ പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിൽ താമസം. ഭാര്യ ഹനിയ സഖാഫാ. മൂത്ത മകൻ മുഹമ്മദാലി ശിഹാബ്, രണ്ടാമത്തെ മകൾ ഫാത്തിമ നർഗീസ്, മൂന്നാമത്തെ മകൻ അമാൻ അഹമ്മദ് ശിഹാബ്.