ഓരോ സെപ്തംബറിലും നൊമ്പരപ്പെടുത്തുന്ന ഓർമ്മകളുമായി കടന്ന് വരുകയാണ് സി എച്ച് സ്മരണകൾ
കേരളത്തിന്റെ മുഖ്യമന്ത്രി ,ഉപമുഖ്യമന്ത്രി ,വിദ്യാഭ്യാസം ,ആഭ്യന്തരം ,പൊതുമരാമത്ത് ' തുടങ്ങി സുപ്രധാനമായ വകുപ്പുകളൊക്കെ കൈയ്യാളിയ മികച്ച ഭരണാധികാരി പ്രഗത്ഭനായ സ്പീക്കർ എം പി എന്നീ നിലകളിലൊക്കെ പ്രവർത്തിച്ച സി. എച്ച് മുഹമ്മദ് കോയ സാഹിബ് കോഴിക്കോട് കുറ്റിച്ചിറയിൽ നിന്നും1952 ൽ മുനിസിപ്പൽ കൗൺസിലറായാണ് പാർലമെന്ററി രംഗത്തേക്ക് കടക്കുന്നത്
1927 ജൂലൈ 15 നു അത്തോളിയിലെ പയ്യം പുനത്തിൽ ആലി മുസ്ലീയാരുടെയും മറിയുമ്മയുടെയും പുത്രനായി ജനിച്ച സി.എച്ച് മുഹമ്മദ് കോയ സ്കൂൾ കാലഘട്ടം മുതൽ തന്നെ പൊതു പ്രവർത്തന തത്പരനായിരുന്നു
നല്ല ശബ്ദത്തിൽ പ്രസംഗിക്കുമായിരുന്ന സി.എച്ചിനെ വെടിപൊട്ടി കോയ എന്നായിരുന്നു കൂട്ടുകാർ വിളിച്ചിരുന്നത്
പതിനഞ്ചാം വയസ്സിൽ എം എസ്. എഫ് മലബാർ ജില്ലാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു
ഇരുപത്തിരണ്ടാം വയസ്സിൽ ചന്ദ്രിക പത്രാധിപരായ സി.എച്ച്
ചെറുപ്രായത്തിൽ തന്നെ
ഇ.എം. എസ്സിനെ പോലുള്ള പ്രഗത്ഭരുമായി സംവദിക്കുകയും തുടർച്ചയായി മറുലേഖനങ്ങളെഴുതി ലേഖനയുദ്ധം തന്നെ നടത്തുകയുണ്ടായി
ദരിദ്ര പശ്ചാത്തലത്തിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം അന്യമായി പോകുമോ എന്നാ ശങ്കപ്പെട്ടിരിക്കുമ്പോഴന്ന് സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങളുടെ സ്കോളർഷിപ്പ് സി.എച്ചിന് സഹായമായെത്തുന്നത്
ആദ്യ കേരള നിയമസഭയിൽ തന്നെ സി.എച്ച് മുസ്ലിം ലീഗ് പാർട്ടി ലീഡറായി പിന്നീട് രണ്ട് വട്ടം ലോക്സഭാംഗമായ കാലയളവ് ഒഴിച്ച് നിർത്തിയാൽ മരണം വരെ എല്ലാ നിയമസഭയിലും സി.എച്ച് അംഗമായിരുന്നു കെ.എം സീതി സാഹിബിന്റെ നിര്യാണത്തോടെ 196l ൽ കേരള നിയമസഭാ സ്പീക്കറായി അവരോധിതനാവുമ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറായിരുന്നു സി.എച്ച് 1962 ൽ സ്പീക്കർ സ്ഥാനം രാജിവെച്ച് കോഴിക്കോട് ലോകസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ച് ഉജ്ജ്വല വിജയം നേടി പാർളിമെന്റിലെത്തിയ അദ്ദേഹം 1967 ൽ വീണ്ടും നിയമസഭാംഗമാവുകയം ഇ.എം എസ്സിന്റെ നേതൃത്വത്തിലുള്ള സപ്ത കക്ഷി മന്ത്രി സഭയിൽ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു
കാലിക്കറ്റ് സർവ്വകലാശാല യാഥാർത്ഥ്യമാക്കാൻ മുന്നിട്ടിറങ്ങിയ സി.എച്ച് സ്വസമുദായത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മാറ്റാനും സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈ പിടിച്ച് ഉയർത്താനും അശ്രാദ്ധ പരിശ്രമം' തന്നെ നടത്തുകയുണ്ടായി കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ സി.എച്ച് തന്നെയാണ് കൊച്ചി ശാസ്ത്ര സാങ്കേതിത സർവ്വകലാശാല സ്ഥാപിച്ചതും
1970 ൽ അച്ചുതമേനോൻ മന്ത്രിസഭയിൽ വിദ്യാഭ്യാസത്തോടൊപ്പം ആഭ്യന്തര വകുപ്പും കൈയ്യാളിയിരുന്നു കെ കരുണാകരനും കോൺഗ്രസും മുന്നണിയുടെ ഭാഗമായതോടെയാണ് ആഭ്യന്തര വകുപ്പ് കരുണാകരന് കൈമാറുന്നത് 1973 ൽ ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ മരണ ശേഷം മഞ്ചേരിയിൽ നിന്നും ലോക്സഭയിലെത്തിയ സി.എച്ച് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു
1973 ൽ സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങളുടെ വിയോഗത്തോടെ പാർട്ടിയിലുണ്ടായ അസ്വാരസ്വങ്ങൾ പിളർപ്പിലേക്ക് നയിക്കപ്പെടുകയും എം.കെ ഹാജി ,സി.കെ. പി ചെറിയ മമ്മുക്കേയി ,ഉമർ ബാഫഖി തങ്ങൾ , ഹമീദലി ശംനാട് ,പി .എം അബൂബക്കർ തുടങ്ങി മുൻനിര നേതാക്കളെല്ലാം ചേർന്ന് വിമത ലീഗ് എന്ന അപരനാമത്തിലറിയപ്പെട്ട അഖിലേന്ത്യ മുസ്ലിം ലീഗ് രൂപീകരിക്കുകയും ചെയ്തപ്പോൾ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതൃനിരയിൽ പാണക്കാട് പൂക്കോയ തങ്ങൾക്കും ശേഷം: മുഹമ്മദലി ശിഹാബ് തങ്ങൾക്കും പിന്നിൽ ജനസഞ്ചയത്തെ ഉറപ്പിച്ച് നിർത്തിയത് സി.എച്ചിന്റെ നേതൃ വൈഭവവും അസാമാന്യമായ വാഗ്ധോരണിയുമായിരുന്നു നർമ്മത്തിൽ ചാലിച്ച ഉപമകളാൽ സമൃദ്ധമായിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ എതിരാളികളുടെ കൂരമ്പൊടിക്കുന്നതായിരുന്നു
1977 ൽ രാജ്യത്താകമാനം കോൺഗ്രസ്സ് വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോൾ കേരളത്തിൽ കോൺഗ്രസ്സും ലീഗും സി.പി ഐ. യും ഉൾപ്പെടുന്ന ഐക്യമുന്നണി വൻ ഭൂരിപക്ഷത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു കെ.കരുണാകരൻ ആയിരുന്നു മുഖ്യമന്ത്രി പ്രമാദമായ രാജൻ കേസിൽ ഹൈക്കോടതി വിധി എതിരായതോടെ കരുണാകരൻ രാജി വെക്കുകയും എ.കെ. ആന്റണി മുഖ്യമന്ത്രി ആവുകയും ചെയ്തു
ദേശീയ രാഷ്ട്രീയത്തിലും കോൺസ്റ്റിലും ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ ആന്റണിയുടെ രാജിയിൽ കലാശിക്കുകയായിരുന്നു
സി.പി. ഐ. നേതാവായ പി.കെ. വാസുദേവൻ നായർക്കായിരുന്നു അടുത്ത ഊഴം ആ മന്ത്രിസഭക്കും ദീർഘായുസുണ്ടായില്ല സി.പി.എമ്മിന്റെ കമ്മ്യൂണിസ്റ്റ് പുനരേകീകരണം എന്നൊരു പ്രമേയത്തിൽ ആകർഷണത്തിലായിരുന്നു പി.കെ. വി.യുടെ സ്ഥാന ത്യാഗം അവിടുന്നിങ്ങോട്ട് ഇരു കമ്യൂണിസ്റ്റുകളും ഒരേ മുന്നണിയുടെ ഭാഗമായി മാറിയെങ്കിലും പുനരേകീകരണം എന്നത് ഇന്നും മരീചികയായി തുടരുകയാണ്
ഇനിയാര് എന്ന ചോദ്യം രാഷ്ടീയ ഉപശാലകളിലും മാധ്യമ രംഗത്തും ചർച്ചയാവുന്നതിനിടെയാണ് ഭിന്ന ധ്രുവങ്ങളിൽ നിൽക്കുന്ന കോൺഗ്രസ്സ് ,കേരള കോൺഗ്രസ്സ് ഗ്രൂപ്പുകളുമൊക്കെ ഏക മനസ്സോടെ സി.എച്ച് മുഹമ്മദ് കോയക്ക് പിന്തുണ അറിയിക്കുന്നത് 1979 ഒക്ടോബർ 12' വെള്ളിയാഴ്ച ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത് അങ്ങിനെയാണ് സ്വതന്ത്ര ഭാരതത്തിൽ ഒരു മുസ്ലിം ലീഗുകാരൻ മുഖ്യമന്ത്രിയായി അവരോധിക്കപ്പെടുന്നത്
എൻ. കെ ബാലകൃഷ്ണൻ അടക്കം ആറംഗ മന്ത്രിസഭയായിരുന്നു സി.എച്ചിന്റെ നേതൃത്വത്തിൽ നിലവിൽ വന്നത് രാഷ്ട്രീയ കക്ഷികൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായതോടെ അമ്പത്തിയൊന്ന് ദിവസം മാത്രം പ്രായമായ മന്ത്രിസഭ താഴെ വീഴുകയായിരുന്നു 1980ലെ തിരഞ്ഞെടുപ്പിൽ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ഇടത് മുന്നണി അധികാരത്തിൽ വന്നെങ്കിലും രാഷ്ടീയ അസ്ഥിരത ആ മന്ത്രിസഭക്കും പതനമൊരുക്കി കെ.കരുണാകരനായിരുന്നു അടുത്ത ഊഴം സി.എച്ച് ഉപ മുഖ്യമന്ത്രിയായി 1982ൽ ഇടക്കാല തിരഞ്ഞെടുപ്പിൽ കരുണാകരന്റെ നേതൃത്വത്തിൽ ഐക്യമുന്നണി വീണ്ടും ഭരണത്തിലെത്തി സി.എച്ച് ഉപമുഖ്യമന്ത്രിയും പൊതു മരാമത്ത് മന്ത്രിയുമായി ഇതിനിടെ പലപ്പോഴും രോഗ ഭാധിതനായ സി എച്ച് 1983 ൽ ഹൈദരാബാദിൽ നടന്ന വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തിൽ (വിദേശത്തായിരുന്നഇ അഹമ്മദിന്റെ പകരക്കാരനായി) പങ്കെടുക്കാൻ പോയപ്പോഴാണ് സെപ്തംബർ 28 ന് അവിടെ വെച്ച് അന്തരിച്ചത്
തികഞ്ഞ സമുദായ സ്നേഹിയായിരുന്ന സി.എച്ചിൽ നിന്ന് ഒരിക്കലും ഇതര സമുദായങ്ങളെ വേദനിപ്പിക്കുന്ന വാക്കോ പ്രവർത്തിയോ ഉണ്ടായില്ല നിരവധി ലേഖനങ്ങളും ഗ്രന്ധങ്ങളും രചിച്ച അദ്ദേഹത്തിന്റെ യാത്രാ വിവരണങ്ങൾ ശ്രദ്ധേയമാണ് എന്റെ ഹജ്ജ് യാത്ര ,കോ ലണ്ടൻ കൈറോ ,ഞാൻ കണ്ട മലേഷ്യ തുടങ്ങിയവ ഇതിൽ ചില താണ് സി.എച്ചിന്റെ നിര്യാണ വാർത്ത റിപ്പോര്ട്ട് ചെയ്ത പ്രഗത്ഭ പത്ര പ്രവർത്തകൻ കെ.എം ചുമ്മാർ നൽകിയ വിശേഷണം പോലെ ജവഹർലാൽ നെഹ്റുവിനാൽ ചത്ത കുതിരയെന്ന് വിളിക്കപ്പെട്ട മുസ്ലിം ലീഗ് പ്രസ്ഥാനം കേരള രാഷ്ട്രീയത്തിൽ കുളമ്പടിയൊച്ചകൾ ഉതിർത്ത് കൊണ്ട് അധികാരത്തിലേക്ക് കുതിച്ച് പാഞ്ഞപ്പോൾ ആ കുതിര പുറത്ത് മുസ്ലിം ലീഗിന്റെ വിജയ വൈജയന്തിയായി നിലയുറപ്പിച്ച മഹാനായിരുന്നു സി. എച്ച്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ