ഈ ബ്ലോഗ് തിരയൂ

2018 ഏപ്രിൽ 4, ബുധനാഴ്‌ച

ടി.എച്ച് അബ്ദുല്ല സാഹിബ്

ഇക്കഴിഞ്ഞ   ഫെബ്രുവരിയിൽ (25/02/18) ഇഹലോക വാസം  വെടിഞ്ഞ  കാസറഗോഡ്    ചെമ്മനാട് പഞ്ചായത്ത്  മുസ്ലിം ലീഗ് മു  പ്രസിഡന്റായിരുന്ന      ടി.എച്ച്  അബ്ദുല്ല സാഹിബ്     ചെമനാടിന്റെ ചരിത്രത്തിൽ    വർണ്ണ ലിപികളാൽ കൊത്തിവെയക്കപെടേണ്ട  നിസ്വാർത്ഥിയായ   കർമ്മ യോഗിയായിരുന്നു

ചെമനാടിൻറ്റെ സാമൂഹ്യ  രാഷ്ട്രീയ  മണ്ഡലത്തിൽ   പൂനിലാവ്  പോലെ   പ്രകാശം  പരത്തിയ     ടി.എച്ച്    നമ്മെ  വിട്ട്  പിരിഞ്ഞിരിക്കുന്നു   

ഇന്ത്യൻ  യൂനിയൻ  മുസ്ലിം ലീഗിന്റെ   ആവിർഭാവ  കാലം  മുതൽ     ശാഖാതല  പ്രവർത്തനം  തുടങ്ങിയ     ചെമനാട്   പ്രദേശത്ത്     മാഹിൻ ശംനാട് സാഹിബിന്റെയും  എ.ബി. അബ്ബാസ് കുട്ടി   സാഹിബിറ്റേയുമൊക്കെ   നേതൃത്വത്തിൽ     ആകൃഷ്ടരായി    വിദ്യാർത്ഥി  കാലഘട്ടം  മുതൽ     ലിഗ്  രാഷ്ടീയത്തെ   നെഞ്ചേറ്റിയ     ഒരു തലമുറയിലെ    പ്രധാന കണ്ണിയായിരുന്നു'    സീ ടി.എച്ച്

 ടി എച്ച് അബ്ദുള്ള (CTH) എന്ന പഴയ കാല പലചരക്ക് ഹോൾസെയിൽ വ്യാപാരിയെ പുതുതലമുറ വ്യാപാരികൾക്ക് അത്രയ്ക്കും സുപരിചിതനാവണമെന്നില്ല.

കാസറഗോഡ്മർച്ചൻസ് അസോസിയേഷന്റെ ( K VVES) സ്ഥാപക നേതാക്കളിൽ ഒരാളും സംഘടനയുടെ പഴയ കാല ട്രഷററും ആയിരുന്നു.

മത, രാഷ്ട്രീയ, വക ഭേദമില്ലാതെ എല്ലാവർക്കും ഒരു അക്ഷയപാത്രമായിരുന്നു അദ്ദേഹം  

 .  ദാന ധർമ്മങ്ങൾ അധികരിച്ചതിന്റെ  പേരിൽ    ആരും  പാപ്പരായതു  കേട്ടിട്ടില്ല   പക്ഷേ       ഖായിദെ   മില്ലത്തിനെ   പോലെ    സമ്പന്നതയുടെ   മടിതട്ടിൽ  നിന്നും  ഫഖീ റായി  മരണപ്പെട്ട   ചരിത്രത്തിന്റെ     പുനർ പതിപ്പായി   മാറുകയായിരുന്നു    ഹാജി  സി.ടി. ഹസ്സൻകുട്ടിയുടെ   പുത്രൻ     ടി എച്ച്  അബ്ദുല്ല സാഹിബ്

മുസ്ലീം ലീഗിന്റെ എക്കാലത്തെയും മുൻനിര നേതാക്കളിൽ ഒരാളായിരുന്നു.എതാണ്ട് കാൽ നൂറ്റാണ്ട് കാലം ചെമ്മനാട് ഗ്രാമപഞ്ചയാത്ത് മെമ്പറും അതിൽ ഒരു വേള വൈസ് പ്രസിണ്ടന്റം ആയിരുന്നു.ചെമ്മനാട്ടുക്കാർക്ക് ഗൾഫിൽ പോകാനും, വീട് നിർമ്മിക്കുവാനും വിവാഹ അനുബന്ധ ചിലവുകൾക്കും, ആശുപത്രി ചിലവുകൾക്കും എന്നും ഒരു അത്താണി ആയിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ്  കാലഘട്ടത്തിലും  അല്ലാത്തപ്പോഴും   ജനങ്ങളോടൊപ്പം   നിലയുറപ്പിച്ച    ജനകീയനായിരുന്നു  അദ്ദേഹം 

അദ്ദേഹം  ഏറെ കാലം   താമസിച്ചിരുന്ന     ചെമനാട്  മുണ്ടാങ്കുളത്തെ   വസതി    അശരണരുടെ   അഭയകേന്ദ്രമായിരുന്നും

ജി.എം ബനാത്ത് വാല സാഹിബ് അടക്കമുള്ള    നിരവധി    ലിഗ് നേതാക്കൾ    ആതിഥേയത്വം സ്വീകരിച്ച്  ഈ  വസതിയിലെത്തിയിട്ടുണ്ട്

വളരെ ചെറുപ്പത്തിൽ തന്നെ   പ്രവർത്തന   രംഗത്തിറങ്ങിയ  അദ്ധേഹം      മാഹിൻ ശംനാട്  സാഹിബിറ്റേയും     എട്ടും വളപ്പിൽ

അബ്ദുൾ കാദർ  സാഹിബിന്റെറയുമൊക്കെ    തെരഞ്ഞെടുപ്പ്   പ്രവർത്തനങ്ങളിൽ   പങ്കാളിത്തം   വഹിച്ചത്    അഭിമാന പൂർവ്വം ഓർക്കാറുണ്ടായിരുന്നു

മുസ്ലിം ലീഗ്   പിളർപ്പിന്റെ   കാല ഔദ്യോഗിക പക്ഷത്ത്   നിലയുറപ്പിച്ച  അദേഹം    നിസ്തുലമായ  പ്രവർത്തനമാണ്  നടത്തിയിരുന്നത്

 പഞ്ചായത്ത്  മുസ്ലിം ലീഗ്  പ്രസിഡന്റായി   കരുത്തുറ്റ   നേതൃതം  നല്കി

ഏതു പ്രതികൂല   സാഹചര്യത്തിലും   വേട്ടെണ്ണാതെ   ഫലം പറയുന്ന  വാർഡ് ആയിരുന്നു   ചെമ

നാട്  ആറാം  വാർഡ്‌    

പ്രസ്തുത  വാർഡ്   വനിതാ  സംവരണം  ആകുന്നത്  വരെ  സ്ഥാനാർത്ഥി  ആരെന്ന ചോദ്യവും   പാർട്ടിയിലുണ്ടാവാറില്ല   അത്  ടി. എച്ചിന്   സ്വന്തമായിരുന്നു

1979  മുതൽ ' രണ്ടായിരത്തിന്റെ   തുടക്കം വരെ    ചെമനാട്  വാർഡ്   മെമ്പറായിരുന്നു   ടി.എച്ച്


ചെമനാട്   ജമാഅത്ത്  കമ്മിറ്റി     ഭാരവാഹിയായും  'മെമ്പറായം   പ്രവർത്തിച്ച  അദേഹം    മുസ്ലിം സാധു സംരക്ഷണ  സംഘത്തിന്റേയും  വൈ.എം എം.എ  യു ടെ യും    പ്രവർത്തനങ്ങളിലും   ഉയർച്ചയിലും    സർവ്വോപരി  ചെമനാടിന്റെ   സാമൂഹ്യ  മണ്ഡലത്തിൽ   എമ്പാടും   നിറഞ്ഞു നിന്ന   അദ്ദേഹത്തിന്റെ   സേവനം    ചരിത്രത്തിൽ  വിസ്മരിക്കപ്പെടാത്ത വിധം    അതുല്യമാണ്

മുൻ മന്ത്രിയും മുസ്ലിം ലീഗ്  സംസ്ഥാന വൈസ്  പ്രസിഡന്റുമായ  സി.ടി. അഹമ്മദലി  സാഹിബിന്റെ     പിതൃസഹോദര പുത്രൻ   കൂടിയായ

അദ്ദേഹത്തിന്റെ    ജനാസ   ചെമ്മനാട്  ജുമാ മസജിദ്  കബർസ്ഥാനിൽ    മലബാറിലെ    ലീഗ്  ചരിത്രത്തിലെ   ഉന്നതനായിരുന്ന    മാഹിൻ ശംനാട് സാഹിബിന്റെ -   ഖബറിനു  ചാരെ   അടക്കം  ചെയ്യപ്പെടുമ്പോൾ   തടിച്ച് കൂടിയ   പലരുടെയും   കണ്ണുകൾ ഈറനണിഞ്ഞിരുന്നു   

സർവ്വ ശക്തനായ നാഥൻ  അദ്ദേഹത്തിന്   പൊറുത്ത്   കൊടുക്കട്ടെ


    മുസ്തഫ മച്ചിനടുക്കം

വൈസ്  പ്രസിഡന്റ്   

ചെമ്മനാട്   പഞ്ചായത്ത്  മുസ്ലിം ലീഗ്

2018 ഏപ്രിൽ 1, ഞായറാഴ്‌ച

ബഷീർ പൂക്കോട്ടുരിന് അന്ത്യാഞ്ജലി

മുസ്ലിം നേതാക്കള്‍

Monday, January 22, 2018

പാര്‍ലമെന്റ് കൈയടിച്ച മൗലവിയുടെ മലപ്പുറം

മങ്കട കര്‍ക്കിടകത്തെ നമസ്‌കാരപള്ളി വിപുലീകരിക്കുന്നതിന് കര്‍ക്കിടകം മനയുടെ കൈവശത്തിലുള്ള കുറച്ചു സ്ഥലം വിലക്കു തരുമോ എന്നു ചോദിക്കാന്‍ മനയില്‍ ചെന്നു അസീസ് മൗലവിയുടെ നിര്‍ദേശപ്രകാരം നാട്ടുകാര്‍. ‘ആ സ്ഥലം വിലക്കു തരുന്ന പ്രശ്‌നമില്ല’ എന്നായിരുന്നു വലിയ തിരുമേനിയുടെ മുഖമടച്ച മറുപടി. ‘അസീസ് മൗലവി അയച്ച ആളുകളാവ്വാ; നമസ്‌കാരപള്ളീടെ ആവശ്യത്തിനാവ്വാ. എന്നിട്ട് വിലക്ക് തര്വേ? അത് മന വക സംഭാവനയായിട്ടങ്ങ് തരും.’ എന്ന് തിരുമേനി കൂട്ടിച്ചേര്‍ക്കുമ്പോള്‍ ആ കൂടിയവരുടെ മനസ്സിലുണ്ടായ അതൃപ്പം എഴുതിയാലും പറഞ്ഞാലും തീരില്ല. മലപ്പുറം ജില്ലയുടെ ഓരോ ഗ്രാമവും അവിടത്തെ മനുഷ്യരും മതഭേദം തീണ്ടാതെ എങ്ങനെ ചിന്തിക്കുന്നു; പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് മൗലവി എന്ന ഗോപുര വ്യക്തിത്വത്തിന്റെ ജീവിതയാത്ര.
ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തൊട്ട് അസ്തിവാരം വരെ അടിച്ചു തകര്‍ക്കുന്നതിന്റെ ഘോരഗര്‍ജ്ജനങ്ങളില്‍ ലോകം നടുങ്ങി നില്‍ക്കെ; ഇന്ത്യയെങ്ങും വര്‍ഗീയാഗ്നി പടരുമ്പോള്‍ അസീസ് മൗലവി മുന്‍കൈയെടുത്ത ഒരു ദൗത്യം മനുഷ്യമഹത്വത്തിന്റെയും മതമൈത്രിയുടെയും മഹാമാതൃകയായി പാര്‍ലിമെന്റില്‍ പോലും ചര്‍ച്ചക്കെത്തി. മങ്കടയിലെ ഒരു സംഘം ഹൈന്ദവ സഹോദരന്മാര്‍ അനേക നൂറ്റാണ്ടുകള്‍ക്കപ്പുറം തകര്‍ന്നുപോയ ശിവക്ഷേത്രത്തിന്റെ സാന്നിധ്യം പരിസരത്തെ തെങ്ങിന്‍ തോപ്പുകളിലെവിടെയോ മങ്ങിക്കിടപ്പുണ്ടെന്ന് പ്രശ്‌നംവെപ്പിലും ഗവേഷണത്തിലുമായി അനുമാനിച്ചു. ആധാരങ്ങളും രേഖകളുമൊന്നും നിര്‍ണയം ചെയ്യാത്ത, കാലങ്ങളിലൂടെ കൈമാറിപ്പോന്ന ആ സ്ഥലം, അസീസ് മൗലവിയുടെ സഹോദരിയും പരേതനായ തയ്യില്‍ അബ്ദുറഹിമാന്‍കുട്ടി ഹാജിയുടെ ഭാര്യയുമായ മറിയം ഹജ്ജുമ്മയുടെ കൈവശഭൂമിയിലെവിടെയോ ആവാമെന്നായിരുന്നു നിഗമനം. മടിച്ചുമടിച്ചാണ് ക്ഷേത്രബന്ധുക്കള്‍ ഇക്കാര്യം മൗലവിയെ ധരിപ്പിച്ചത്. നിയമപരമായ സാധുതകള്‍ക്കോ വ്യവഹാരങ്ങള്‍ക്കോ വിശദമായ ഒരു ചര്‍ച്ചക്കു പോലുമോ നില്‍ക്കാതെ അസീസ് മൗലവി തന്റെ സഹോദരിയെയും മക്കളെയും വിളിച്ചുചേര്‍ത്ത് ക്ഷേത്രത്തിന് സ്ഥലം കൊടുക്കാന്‍ ഉപദേശിച്ചു. ഭൂമി ക്ഷേത്ര കമ്മിറ്റിക്ക് തല്‍ക്ഷണം കൈമാറി. മങ്കട അബ്ദുല്‍ അസീസ് മൗലവിയുടെ ആ മലപ്പുറം മാതൃകകേട്ട് കൈയടിച്ചു ഇന്ത്യന്‍ പാര്‍ലമെന്റ്. അസീസ് മൗലവി മഹല്ല് സാരഥ്യം വഹിച്ചിരുന്ന മങ്കട ജുമാമസ്ജിദിന്റെ വിളിപ്പാടകലെ മറിയം ഹജ്ജുമ്മയുടെ സ്ഥലത്ത് ഉയര്‍ന്നുനില്‍ക്കുന്നു പുതിയ മാണിക്യേടത്ത് ശിവപാര്‍വതി ക്ഷേത്രം. ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്കെന്റെ മതം’ എന്ന ഖുര്‍ആനിക തത്വത്തില്‍ ചുവടുറച്ച് നീങ്ങിയ മൗലവി മാനവികതയുടെ ആ പരസ്പര ഈടുവെപ്പിനും ചരിത്രത്തെ ഒപ്പം കൂട്ടും.
1921ലെ മലബാര്‍ കലാപത്തിന്റെ മറവില്‍ സമര പോരാളികളെന്ന വ്യാജേന കൊള്ളക്കു മുതിര്‍ന്ന അക്രമിസംഘത്തില്‍ നിന്നും മങ്കട കോവിലകത്തെയും അന്ത:പുരവാസികളെയും രക്ഷിക്കാന്‍ മാസങ്ങളോളം ഉറക്കമൊഴിച്ച് ഊഴമിട്ടു കാവലിരുന്നു മങ്കടയിലെ മാപ്പിളമാര്‍. കോവിലകത്തിന്റെ പരിസരത്ത് എത്തിനോക്കാന്‍ പോലും അക്രമികള്‍ക്ക് അന്ന് ധൈര്യം വന്നില്ല. സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി കടുത്ത ശിക്ഷ നല്‍കിയിരുന്നതും ഇത്തരം കൊള്ളക്കാര്‍ക്കായിരുന്നു. അക്രമികളില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ ജീവന്‍ പണയം വെച്ച് കണ്ണിമയ്ക്കാതെ കാത്തിരുന്ന മാപ്പിളമാരോടുള്ള കടപ്പാടും സ്‌നേഹവും കോവിലകം തലമുറകളിലൂടെ തിരിച്ചു നല്‍കി. 1922ല്‍ മങ്കടയില്‍ ജുമാമസ്ജിദ് നിര്‍മിക്കുന്നതിനുള്ള സ്ഥലവും മരവും പണവും സംഭാവന ചെയ്ത കോവിലകത്തിന്റെ സ്‌നേഹം മങ്കടക്കാരെ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു മൗലവി.
പ്രൊഫസറില്‍ തുടങ്ങി മൗലവിയില്‍ അവസാനിക്കുന്ന പേരിന്റെ അസാധാരണത്വം പോലെ തന്നെ ആര്‍ക്കും അളക്കാനാവാത്ത അപരിമേയമായ അറിവിന്റെയും അനുഭവങ്ങളുടെയും പ്രതിഭയുടെയും ആഴവും പരപ്പുമുള്ളതായിരുന്നു മങ്കട അബ്ദുല്‍ അസീസ് സാഹിബ് എന്ന വ്യക്തിപ്രഭാവം. മൗലവിയുമായി സംസാരിക്കാനിടവന്ന ആരിലും അമ്പരപ്പുളവാക്കുന്ന സര്‍വ വിജ്ഞാനശേഖരം. അറിവിന്റെ തീരത്തുകൂടെ നടന്നുനടന്നു പുതിയ വഴികള്‍ കണ്ടെത്തിയ ജീനിയസ്. അതീവ ജ്വലനശേഷിയുള്ള ചിന്തയുടെ ഉടമ. വിശ്രുത അറബ് സാഹിത്യകാരനും പണ്ഡിതനും നൂറ്റി ഇരുപതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ മദീന യൂണിവേഴ്‌സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറും മൂന്നു പതിറ്റാണ്ടോളം റാബിത്വയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന ശൈഖ് മുഹമ്മദ് ഉബൂദി, തന്റെ ‘ഫീ ജനൂബില്‍ ഹിന്ദ്’ എന്ന കൃതിയില്‍ പലയിടത്തായി മങ്കട അബ്ദുല്‍ അസീസ് മൗലവിയെ പരാമര്‍ശിക്കുന്നുണ്ട്: ”മദ്രാസില്‍ ഞങ്ങളുടെ ഗൈഡ് സഹോദരന്‍ പ്രൊഫ. അബ്ദുല്‍അസീസ് കമാല്‍ തയ്യില്‍ ആയിരുന്നു. ഒരു കോളജ് പ്രൊഫസറായ അദ്ദേഹം സാഹിത്യ അറബി ഒഴുക്കോടെ ഭംഗിയായി സംസാരിക്കാന്‍ കഴിയുന്ന ഇന്ത്യക്കാരനാണ്. ജാഹിലിയ്യ- അബ്ബാസിയ്യ കാലങ്ങളിലെ നിരവധി കവിതാ സാഹിത്യഭാഗങ്ങള്‍ അദ്ദേഹത്തിനു മന:പാഠമാണ്. അറബികള്‍ക്കിടയില്‍ത്തന്നെ അല്‍പം പേര്‍ക്കേ ഈ കഴിവുള്ളൂ” (പേജ് 63).
‘ഫത്ഹുല്‍ മുബീന്‍പോലെ പ്രശസ്തമായ കേരളീയ മധ്യകാലീന അറബി വീരഗാഥ വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ച പ്രൊഫ. അസീസ് സാഹിബില്‍ ഒരു കവിയുടെ കാവ്യബോധവും സൗന്ദര്യാസ്വാദനവും ഒരേവിധം കുടികൊള്ളുന്നു’വെന്ന് പ്രസിദ്ധ ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.കെ.എന്‍ കുറുപ്പ് എഴുതിയത് ഇതിന്റെ അനുബന്ധമാണ്. ചരിത്രത്തിന്റെ സ്രോതസ്സുകളായ ബഹുഭാഷകളില്‍ പ്രാവീണ്യമുള്ള മങ്കട അബ്ദുല്‍ അസീസ് അധ്യാപനത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും മുഴുകിപ്പോയതിനാല്‍ അനേക ചരിത്ര, വിജ്ഞാന കൃതികള്‍ മലയാളത്തിന് ലഭിക്കാതെപോയെന്ന് ചരിത്ര പണ്ഡിതന്‍ ഡോ. എം. ഗംഗാധരന്‍ പ്രസംഗമധ്യേ അഭിപ്രായപ്പെട്ടതും ആ പ്രതിഭാസാക്ഷ്യം തന്നെ.
മലപ്പുറം ജില്ലയിലെ പഴയ വള്ളുവനാടന്‍ കര്‍ഷക ഗ്രാമമായ മങ്കടയില്‍ മതപണ്ഡിതനായ തയ്യില്‍ കമ്മാലി മുസ്‌ല്യാരുടെ മകനായി 1931 ജൂലൈ 15ന് ജനിച്ച അബ്ദുല്‍അസീസ് എന്ന സാധാരണ ബാലന്‍ 2007 ഓഗസ്റ്റ് 12ന് വിടവാങ്ങുമ്പോഴേക്ക് ലോകമറിയുന്ന പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് മൗലവിയിലേക്ക് വളര്‍ന്നത് കുറുക്കുവഴികളിലൂടെയല്ല; കലര്‍പ്പറ്റ ആത്മാര്‍ത്ഥതയും കിടയറ്റ ബുദ്ധിശക്തിയും കര്‍മനിരതമായ ജീവിതവും കൊണ്ടുമാത്രം. മാരക രോഗത്തിന്റെ പിടിയിലാണ് താനെന്നുറപ്പുള്ളപ്പോഴും ഉള്ളുലയാതെ നിന്ന് സഹയാത്രികര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് മൗലവി യാത്ര തുടര്‍ന്നു. മരണം മാത്രമാണ് പോരാളിക്ക് വിശ്രമമെന്ന് തെളിയിച്ച ജീവിതം. ഗൗരവവും നര്‍മവും ആത്മീയതയും ഭൗതികതയും നാട്ടറിവും ഗവേഷണജ്ഞാനവും പണ്ഡിതനായും പടയാളിയായും ഒരു സമ്മിശ്ര ജീവിതം. അതിനുള്ളില്‍ ഒരു മാത്ര പോലും വ്യതിചലിക്കാത്ത ആദര്‍ശ സ്ഥൈര്യം. തനിക്ക് ശരിയെന്ന് തോന്നിയത് ആര്‍ക്കുമുന്നിലും വെട്ടിത്തുറന്ന് പറയാനുള്ള ആര്‍ജവം. തന്റെ വിശ്വാസത്തിനും രാജ്യത്തിനും പാര്‍ട്ടിക്കും വേണ്ടി ഏതറ്റംവരെയും പൊരുതാനുള്ള ഒരുക്കം. അനുമോദിക്കുന്നതിനിടെ തന്നെ അനിവാര്യമായ ശാസനയും പ്രതീക്ഷിക്കാം. ഉപദേശത്തിനും ശാസനക്കും പ്രയോഗിക്കുന്ന വാക്കുകളിലും കാണും തത്വജ്ഞാനത്തിന്റെ വെളിച്ചം.
ഒരു സമ്മേളന ദിവസം രാവിലെ മൗലവി പാര്‍ട്ടി പ്രവര്‍ത്തകനോട് ചോദിച്ചു. ‘എന്താ കുട്ടീ ഇന്നലെ രാത്രി തോരണങ്ങള്‍ കെട്ടാതിരുന്നത്’?. അത് സര്‍; രാത്രി മഞ്ഞുപെയ്ത് കടലാസ് മാലകള്‍ കേട് വന്നാലോ എന്ന് കരുതി ഇന്ന് പകല്‍ കെട്ടാമെന്ന് വെച്ചു’. ഉടന്‍ മൗലവിയുടെ മറുപടി: ‘എടോ, ഒഴിവ് കഴിവു പറയല്‍ ആത്മാര്‍ത്ഥതയില്ലായ്മയില്‍ നിന്നുണ്ടാകുന്നതാണ്. അത് മനസ്സിലാക്കണം’. അതിലടങ്ങിയിട്ടുണ്ട് എല്ലാം.
വിദ്യാഭ്യാസ വിചക്ഷണനും നവോത്ഥാന നായകനും ചിന്തകനും വാഗ്മിയും രാഷ്ട്രീയ നേതാവും മതപണ്ഡിതനും ചരിത്രകാരനും സൈദ്ധാന്തികനും സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും സാമൂഹിക പ്രവര്‍ത്തകനും ഭാഷാ സാഹിത്യപണ്ഡിതനും അധ്യാപകനും എല്ലാമെല്ലാമായി വിശേഷപ്പെട്ട ജീവിതം. ഒരേ സമയം മൂന്നു വ്യത്യസ്ത സംഘടനകളില്‍ രാഷ്ട്രീയം (മുസ്‌ലിംലീഗ്), മതം (മുജാഹിദ്) വിദ്യാഭ്യാസം (എം.ഇ.എസ്) എന്നിങ്ങനെ സജീവ നേതൃത്വം. അതിനൊപ്പം അനാഥശാലാ അറബിക് കോളജ്, ട്രെയിനിങ് കോളജ്, പള്ളി, മഹല്ല് തുടങ്ങിയ സേവനരംഗം വേറെയും.
ജില്ലയിലെ ഏറ്റവും വലിയ കലാലയങ്ങളിലൊന്നായ മമ്പാട് എം.ഇ.എസ് കോളജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും വിരമിച്ചയുടന്‍, ചന്ദ്രികയുടെ മുഖ്യപത്രാധിപര്‍, ജനറല്‍ മാനേജര്‍ തുടങ്ങിയ പദവികളില്‍ നിയുക്തനായി. കാലിക്കറ്റ് സര്‍വകലാശാല ഇസ്‌ലാമിക് ഹിസ്റ്ററി ചെയറിന്റെ പ്രഥമ മേധാവി, കാലിക്കറ്റ് യൂനിവാഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജസ് മെമ്പര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, എം.ഇ.എസ് കോളജസ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍, സ്റ്റേറ്റ് കരിക്കുലം കമ്മിറ്റി, അസോസിയേഷന്‍ ഓഫ് മുസ്‌ലിം ഇന്‍സ്റ്റിറ്റിയൂഷന്‍സ ് എന്നിവയിലംഗം. മങ്കട യതീംഖാന-വിദ്യാഭ്യാസ സമുച്ചയത്തിന്റെ സ്ഥാപകന്‍, മങ്കട മഹല്ല് ഖാസി തുടങ്ങിയ സ്ഥാനങ്ങള്‍. മുസ്‌ലിംലീഗ് സംസ്ഥാന സമിതിഅംഗം, നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡണ്ട്, എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് തുടങ്ങിയ സംഘടനാ പദവികള്‍. റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി, ദാറുല്‍ ഇഫ്ത തുടങ്ങിയ അന്താരാഷ്ട്ര ഇസ്‌ലാമിക് വേദികളുടെ അതിഥിയും നിരന്തര സമ്പര്‍ക്കമുള്ള പണ്ഡിതനും.
ഇബ്‌നു ബത്തൂത്തയുടെ സഞ്ചാരകഥ, കേരള മുസ്‌ലിം ചരിത്രം- കാണാത്ത കണ്ണികള്‍, സാമൂതിരിക്ക് സമര്‍പ്പിച്ച അറബി മഹാകാവ്യം, മുസ്‌ലിം ചിന്താപ്രസ്ഥാനങ്ങള്‍, ഗാന്ധിജിയുടെ മതമൗലികവാദം ഒരു വിലയിരുത്തല്‍, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, എന്റെ സുഊദി കാഴ്ചകള്‍ (തീര്‍ത്ഥാടന ഭൂമിയിലൂടെ) തുടങ്ങിയ കൃതികളും. യുവതയുടെ ‘ഇസ്‌ലാം’ പരമ്പരയില്‍ താന്‍ എഡിറ്ററായ ‘ചരിത്രം’ എന്ന ബൃഹദ് ഗ്രന്ഥവും സമാഹരിക്കപ്പെടാത്ത ആയിരക്കണക്കിനു ലേഖനങ്ങളും മൗലവിയുടെ രചനാസിദ്ധിയുടെ മുദ്രകളാണ്. ചിന്തയും നര്‍മവും സാഹിത്യവും ചരിത്രവ്യാഖ്യാനങ്ങളും കോര്‍ത്തൊരുക്കിയ സവിശേഷ എഴുത്ത് രീതി. എഴുത്തുപോലെ തന്നെ, ഒറ്റക്കുതിപ്പില്‍ ഒരായിരം അറിവുകളില്‍ തൊടുന്ന പ്രഭാഷണ ചാരുത. ബഹുഭാഷാ കൃതികള്‍ തേടിയുള്ള വിപുലമായ വായനയും നിതാന്ത ജാഗ്രതയോടെയുള്ള പഠന ഗവേഷണവും എഴുത്തിലും പ്രസംഗത്തിലും ഒരു പോലെയുള്ള വൈദഗ്ധ്യവും സമന്വയിച്ച മൗലവിക്ക് വിജ്ഞാന മേഖലയില്‍ എത്തിപ്പിടിക്കാനാവാത്ത ഒരു ശിഖരവുമില്ലായിരുന്നു. വിഖ്യാതമായ മൂന്ന് അന്താരാഷ്ട്ര അറബിക് സെമിനാറുകളുടെയും ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് സെമിനാറിന്റെയും അരങ്ങാവാന്‍ മലയാളക്കരക്ക് സാധിച്ചതും മൗലവിയുടെ സംഘാടന വൈഭവം.
മങ്കട എലിമെന്ററി സ്‌കൂളില്‍ നിന്ന് ഇ.എസ്.എസ്.എല്‍.സി കഴിഞ്ഞ് തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്രസയില്‍ ചേര്‍ന്നത് ജീവിതഗതി നിര്‍ണയിച്ചു. കെ.എം മൗലവി എന്ന ഗുരുനാഥനും അദ്ദേഹത്തെ കാണാനെത്തുന്ന സീതിസാഹിബും പോക്കര്‍ സാഹിബും ഉപ്പി സാഹിബും ആ ജീവിതത്തെ സ്വാധീനിച്ചു. റൗളത്തുല്‍ ഉലൂമില്‍ അബുസ്സബാഹ് മൗലവിയുടെ ശിഷ്യത്വം. എസ്.എസ്.എല്‍.സിയും അഫ്ദലുല്‍ ഉലമയും ബി.എയും അലീഗഡില്‍ പോയി അറബിക് ആന്റ് ഇസ്‌ലാമിക് ഹിസ്റ്ററിയില്‍ എം.എയും പ്രൈവറ്റായി പഠിച്ചു ഒന്നാം ക്ലാസോടെ പരീക്ഷ പാസായി. അനേകം പേര്‍ പി.എച്ച്.ഡി നേടുന്നതിന് മൗലവിയെ സ്രോതസ്സാക്കി. പക്ഷേ, എന്തുകൊണ്ട് പി.എച്ച്.ഡി എടുത്തില്ല എന്ന ചോദ്യത്തിന് മൗലവി പറഞ്ഞു: അത് നമ്മുടെ പഠനത്തെ ആ ഒന്നില്‍ മാത്രമായി ചുരുക്കികെട്ടുമെന്ന്. തിരൂരങ്ങാടിയില്‍ നിന്ന് പഠനത്തിനൊപ്പം മുസ്‌ലിംലീഗും തലയില്‍ കയറിയെന്നാണ് മൗലവിയുടെ ഭാഷ്യം. മങ്കട ടൗണില്‍ ആദ്യമായി ഹരിതപതാക കുത്തിയ ആള്‍ എന്ന അഭിമാനം പങ്കുവെക്കും.
തിരൂരങ്ങാടി പഠനകാലത്ത്, 1946ലെ പരപ്പനങ്ങാടി സമ്മേളനത്തില്‍ വെച്ച് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി പഞ്ചാബുകാരനായ ഖാസി ഈസയുടെ പ്രസംഗ പരിഭാഷയും തുടര്‍ന്നു വെടിക്കെട്ടുപോലുള്ള പ്രസംഗവും നടത്തിയ സി.എച്ച് മുഹമ്മദ് കോയ എന്ന പതിനെട്ടുകാരനെ ഉള്ളിലാവാഹിച്ച മൗലവി അന്ത്യംവരെ ആ സി.എച്ച് ഭ്രമം സിരകളില്‍ കൊണ്ടുനടന്നു. ബാഫഖി തങ്ങളും പൂക്കോയ തങ്ങളും പിന്നീട് ശിഹാബ് തങ്ങളും തന്റെ കരള്‍ത്തുടിപ്പുകളാണെന്ന് മൗലവി പറയുമ്പോള്‍ ഒരു കൗമാരക്കാരന്റെ ആവേശത്തള്ളിച്ചയുണ്ടാകും.
ലോകത്തുള്ള ഏത് വിഷയത്തെക്കുറിച്ച് ചോദിച്ചാലും മൗലവിക്ക് ഉത്തരമുണ്ടെന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒരിക്കല്‍ പറഞ്ഞു. അത് ഖുര്‍ആനും ഹദീസുമായാലും മതവും രാഷ്ട്രീയവും ചരിത്രവും ശാസ്ത്രവുമായാലും മാധ്യമ മേഖലയും സാഹിത്യരംഗവും ഗോളശാസ്ത്രവും ഏതായാലും മൗലവിക്ക് ഉത്തരമുണ്ട്. ‘സമുദായത്തിനുള്ളിലെ ഐക്യവും സമുദായങ്ങള്‍ തമ്മിലെ ഐക്യവും നശിച്ചാല്‍ നാം തകരും’ എന്ന മുന്നറിയിപ്പിലാണ് മൗലവിയുടെ സംഭാഷണങ്ങളെല്ലാം എത്തിച്ചേരുക.
പാവപ്പെട്ട മുസല്‍മാന്‍ നിന്ദിതനും പീഢിതനുമായി അ

പമാനിക്കപ്പെട്ടിരുന്ന കാലത്ത് ആരുടെ മുന്നിലും തലയുയര്‍ത്തി നില്‍ക്കാനുതകുന്ന പ്രസംഗംകൊണ്ട് ആ സാധു മനുഷ്യരില്‍ ആത്മവീര്യം പകര്‍ന്നത് മുസ്‌ലിംലീഗിന്റെ സീതിസാഹിബും സി.എച്ചുമാണെന്ന് മൗലവി പറയുമ്പോള്‍, ആ വീറുറ്റ പാരമ്പര്യം ഖല്‍ബിലുറപ്പിച്ച പതാക പാറുന്നതു കാണുമായിരുന്നു മുഖത്ത്. അതുതന്നെയായിരുന്നു മൗലവിയുടെ ജീവിതദൗത്യവും.

Basheer Pookkottur at 5:22 PM

2018 മാർച്ച് 31, ശനിയാഴ്‌ച

ശിഹാബ്തങ്ങള്‍ ഇനി ഓര്‍മയിലെ തണല്‍വൃക്ഷം

ശിഹാബ്തങ്ങള്‍ ഇനി ഓര്‍മയിലെ തണല്‍വൃക്ഷം

By: പി. ബാലകൃഷ്ണന്‍

Published:3 Aug 2009, 03:30 am

മലപ്പുറം: അവര്‍ വാഹനങ്ങളിലും വഴിനടന്നും ഏറെദൂരം സഞ്ചരിച്ച് ആ വീട്ടുമുറ്റത്തെത്തി. മിക്കവരും ദരിദ്രരായിരുന്നു. മണിക്കൂറുകളോളം കാത്തുനിന്നും ഒടുവില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ എന്ന ലാളിത്യമാര്‍ന്ന ആ മനുഷ്യനുമുമ്പില്‍ എല്ലാ സങ്കടങ്ങളും തുറന്നുപറഞ്ഞു. പലരും കരഞ്ഞു. പക്ഷേ, എല്ലാറ്റിനും അവിടെ പരിഹാരമുണ്ടായിരുന്നു. എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് മടങ്ങുക. ഏത് മതസ്ഥര്‍ക്കും ഏത് സാമ്പത്തികസ്ഥിതിയിലുള്ളവര്‍ക്കും ഏതുസമയത്തും വന്ന് മനസ്സിലുള്ളതെല്ലാം തുറന്നുപറയാനും വേദനകള്‍ ഇറക്കിവെക്കാനുമുള്ള അത്താണിയാണ് തങ്ങള്‍ വിടപറഞ്ഞതോടെ നഷ്ടമായത്. ഈ നഷ്ടബോധം നെഞ്ചില്‍പേറുന്നവരാണ് നാടിന്റെ നാനാതുറകളില്‍നിന്നും ഓടിയെത്തി ഞായറാഴ്ച മലപ്പുറത്തിന്റെ വഴികളെ നിറച്ചത്. അക്കൂട്ടത്തില്‍ പണക്കാരനും ദരിദ്രനുമുണ്ടായിരുന്നു. പക്ഷേ, എല്ലാവരും പങ്കുവെക്കുന്നത് ഒരേ നഷ്ടബോധം - എന്തിനും പരിഹാരം കണ്ടെത്താന്‍ എപ്പോഴും സാന്ത്വനമാകാന്‍ ഇനി ശിഹാബ്തങ്ങളില്ല. തങ്ങള്‍ എന്നത് ഒരു വ്യക്തിയായിരുന്നില്ല; വലിയൊരു തണലായിരുന്നു. പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട് ഒരു മരുപ്പച്ചയും. സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളെപ്പോലെ തിരക്കുള്ള ഒരു നേതാവിനെ കണ്ടുമുട്ടുക പ്രയാസമായിരിക്കും. മതം, രാഷ്ട്രീയം, സാമൂഹികം, വിദ്യാഭ്യാസം എന്നീ മേഖലകളുമായി ബന്ധപ്പെട്ട നിരവധി തിരക്കുകള്‍ക്കിടയിലും രാഷ്ട്രീയപ്രശ്‌നങ്ങളുടെ കുരുക്കഴിക്കാനും കെട്ടുപിണഞ്ഞ തര്‍ക്കങ്ങളില്‍ മാധ്യസ്ഥം വഹിക്കാനും മഹാസമ്മേളനങ്ങള്‍ മുതല്‍ ഗൃഹപ്രവേശംവരെയുള്ള മത, രാഷ്ട്രീയ, കുടുംബ ചടങ്ങുകള്‍ക്ക് ക്ഷണിക്കാനും മസ്ജിദുകള്‍ മുതല്‍ കച്ചവടസ്ഥാപനങ്ങള്‍വരെ ഉദ്ഘാടനംചെയ്യാനും തുറക്കാനുംവേണ്ടി കാത്തുനില്‍ക്കുന്നവര്‍ക്ക് അദ്ദേഹം സമയംകണ്ടെത്തുന്നു. അതേ അവസരത്തില്‍ത്തന്നെ ആധികളുടെയും വ്യാധികളുടെയും ഭാണ്ഡക്കെട്ടുകളുമായി കാത്തുനില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നുവെന്നത് തങ്ങളിലെ മനുഷ്യസ്‌നേഹം പ്രകടമാക്കുന്നു. അശരണരുടെയും അഗതികളുടെയും ദുഃഖസാന്ദ്രമായ കഥകള്‍ ഒരു യോഗിയുടെ മനസ്സോടെ തങ്ങള്‍ എന്നും കേട്ടുകൊണ്ടിരുന്നു. അവരുടെ ക്ലേശങ്ങള്‍ക്ക് അറുതിവരുത്താനുള്ള സിദ്ധി പൈതൃകമായി ലഭിച്ചതാണെന്ന് തങ്ങള്‍ വിശ്വസിച്ചു. പിതാവ് പാണക്കാട് പി.എം.എസ്.എ പൂക്കോയതങ്ങള്‍ ഉപയോഗിച്ചിരുന്ന അതേ വട്ടമേശയുടെ സമീപത്തിരുന്നാണ് അദ്ദേഹം പാവങ്ങളുടെ കഥ കേട്ടത്. ഈ സമയത്ത് എത്തുന്ന വിശിഷ്ടാതിഥികളെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുക മാത്രമേ അദ്ദേഹം ചെയ്യുമായിരുന്നുള്ളൂ. മൂന്ന് പതിറ്റാണ്ടിലേറെക്കാലം സജീവമായിരുന്ന പാണക്കാട്ടെ കൊടപ്പനയ്ക്കല്‍ തറവാട്ടിന്റെ പൂമുഖം പൈതൃകമായി ഇനി പുതിയ തലമുറയ്ക്ക് വഴിമാറുകയാണ്. അശരണരും അഗതികളും മറ്റു വിവിധ തുറകളിലുള്ളവരും ഇനിയും ആ മുറ്റത്തെത്തും. അപ്പോഴും അവരുടെയെല്ലാം മനസ്സില്‍ തങ്ങളെക്കുറിച്ചുള്ള ഓര്‍മകളായിരിക്കും.

 

 


ശിഹാബ് തങ്ങൾ

ദേശാഭിമാനിയായ സമുദായസേവകന്‍

By: കെ.പി. കുഞ്ഞിമൂസ

Published:2 Aug 2009, 03:30 am

സാമുദായികമൈത്രിയുടെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച തങ്ങള്‍, ഹിന്ദു-മുസ്‌ലിം സൗഹൃദത്തിന്റെ അംബാസഡറായിരുന്നു. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം അനുയായികളെ പ്രേരിപ്പിച്ചു. നന്മയുടെ കൂട്ടായ്മയായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. പോഷകസംഘടനകളെ സേവനപാതയിലൂടെ ചരിപ്പിക്കാന്‍ ആത്മാര്‍ഥമായി അദ്ദേഹം യത്‌നിച്ചു

മുസ്‌ലിങ്ങളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുകയും രാഷ്ട്രനിര്‍മാണത്തില്‍ ഫലപ്രദമായ പങ്കുവഹിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന ദേശീയകടമയാണ് മുസ്‌ലിം ലീഗിന് നിര്‍വഹിക്കാനുള്ളതെന്ന് ഉറച്ചുവിശ്വസിച്ച സമാദരണീയനായ നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. വിവിധ മത, സാംസ്‌കാരിക വിഭാഗങ്ങള്‍ വസിക്കുന്ന ഇന്ത്യയെപ്പോലുള്ള മഹാരാജ്യത്ത് മുസ്‌ലിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും പ്രായോഗികവും ഫലപ്രദവുമായ മാര്‍ഗമാണ് ഇസ്മായില്‍ സാഹിബും ബാഫഖി തങ്ങളും മറ്റുനേതാക്കളും കാണിച്ചുതന്നതെന്ന് ആവര്‍ത്തിച്ചുപറയാറുള്ള ശിഹാബ് തങ്ങള്‍, ജനാധിപത്യത്തിലും മതേതരത്വത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ ഒരു കാഴ്ചപ്പാടാണ് നേതൃസ്ഥാനത്ത് സ്വീകരിച്ചത്. സാംസ്‌കാരികവും വിശ്വാസപരവുമായ വ്യക്തിത്വം നിലനിര്‍ത്താനുള്ള അവകാശം, എല്ലാ പുരോമനരാഷ്ട്രങ്ങളും അംഗീകരിച്ച മൗലികാവകാശമാണെന്ന് സമര്‍ഥിക്കാറുള്ള ശിഹാബ് തങ്ങള്‍ മതേതര, ജനാധിപത്യ വിശ്വാസികളുമായി സഹകരിച്ച് രാഷ്ട്രീയദൗത്യം നിര്‍വഹിക്കാന്‍മുന്‍കൈയടുത്തു. ഏതുകാര്യവും ഏറെ ചിട്ടയോടെയും കൃത്യതയോടെയും ചെയ്യുക എന്നതായിരുന്നു തങ്ങളുടെ രീതി. ചെറുപ്പംമുതലേ എഴുത്തുകാരനായിരുന്നു തങ്ങള്‍. ഈജിപ്തില്‍ പഠിച്ചുകൊണ്ടിരിക്കെ, ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ലേഖനമെഴുതാറുള്ള തങ്ങള്‍, പിന്നീട് 'ചന്ദ്രിക'യുടെ നടത്തിപ്പുകാരായ മുസ്‌ലിം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായി. പിതാവ് പാണക്കാട് പൂക്കോയ തങ്ങള്‍ വഹിച്ച സ്ഥാനങ്ങള്‍ ഏറ്റെടുത്ത ശിഹാബ് തങ്ങള്‍ക്ക്, ഭാര്യാപിതാവ് സെയ്ദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ രാഷ്ട്രീയപ്രബുദ്ധത ഏറെ സഹായകമായി. സി.എച്ച്. മുഹമ്മദ്‌കോയയുടെയും ബി.പി. അബ്ദുള്ളക്കോയയുടെയും സ്ഥിരമായ സാന്നിധ്യം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ നയരൂപവത്കരണത്തില്‍ ശിഹാബ്തങ്ങള്‍ക്ക് താങ്ങും തണലുമായി. സംഘടനാപിളര്‍പ്പിനുശേഷം വീണ്ടും മുസ്‌ലിം ലീഗ് യോജിച്ചുനിന്നപ്പോള്‍ സെയ്ദ് ഉമര്‍ ബാഫഖി തങ്ങളും കേയി സാഹിബും ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഉപദേശങ്ങള്‍ അദ്ദേഹം തേടി. ശിഹാബ് തങ്ങളുടെ ഈജിപ്തിലെ സഹപാഠികളായി ഒട്ടേറെ പ്രമുഖരുണ്ടായിരുന്നു. മാലിയിലെ മന്ത്രിയായ ഫാത്തുള്ള ജമീല്‍ എന്ന സഹപാഠി ക്ഷണിച്ചതനുസരിച്ച് മാലിദ്വീപ് സന്ദര്‍ശിക്കുമ്പോള്‍ അന്ന് 'ചന്ദ്രിക' അസിസ്റ്റന്റ് എഡിറ്ററായിരുന്ന, യു.എ. ബീരാന്‍ സാഹിബിനെ കൂടെ കൊണ്ടുപോയി. കയ്‌റോവിലെ മറ്റൊരു സതീര്‍ഥ്യനായിരുന്ന ബര്‍മ സ്വദേശി ജമാല്‍, മാലിയിലെ ഉന്നതോദ്യോഗസ്ഥനായിരുന്നപ്പോഴാണ് സന്ദര്‍ശനം. മാലി പ്രസിഡന്റ് മഖ്മൂല്‍ അബ്ദുള്‍ ഖയൂമും വിദേശകാര്യമന്ത്രി ജമീലും കേരളം സന്ദര്‍ശിച്ചപ്പോള്‍ സ്വീകരിക്കാന്‍ തങ്ങള്‍ കൊച്ചിയിലെത്തി. ചരിത്രകുതുകിയായ തങ്ങള്‍, എവിടെയെത്തിയാലും ചരിത്രശകലങ്ങള്‍ പെറുക്കിയെടുക്കുന്നതില്‍ വലിയ തത്പരനായിരുന്നു. സലാലയിലും കുവൈത്തിലും ചരിത്ര സ്മാരകങ്ങളിലും മ്യൂസിയത്തിലും മണിക്കൂറുകള്‍ തങ്ങള്‍ ചെലവഴിക്കുമായിരുന്നു. അറയ്ക്കല്‍ രാജവംശത്തിന്റെ ചരിത്രം ചികഞ്ഞുകൊണ്ട് അദ്ദേഹം കണ്ണൂരില്‍ പഠനപര്യടനംതന്നെ നടത്തിയിട്ടുണ്ട്. അറബി, ഉറുദു ഭാഷകളുടെ നിലനില്പിനുവേണ്ടി അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. സാമുദായികമൈത്രിയുടെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച തങ്ങള്‍, ഹിന്ദു-മുസ്‌ലിം സൗഹൃദത്തിന്റെ അംബാസഡറായിരുന്നു. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം അനുയായികളെ പ്രേരിപ്പിച്ചു. നന്മയുടെ കൂട്ടായ്മയായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. പോഷകസംഘടനകളെ സേവനപാതയിലൂടെ ചരിപ്പിക്കാന്‍ ആത്മാര്‍ഥമായി അദ്ദേഹം യത്‌നിച്ചു. പൂര്‍വികര്‍ കൂട്ടായ്മയിലൂടെ ചൊരിഞ്ഞ ചിന്തയുടെ കനലുകള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നീക്കം. സ്നേഹവികാരങ്ങളുടെ പിന്‍ബലത്തോടെ വിനയാന്വിതനായി ചുമതലകള്‍ നിര്‍വഹിച്ച തങ്ങളെ, ഉദ്ഘാടനത്തിനു കിട്ടാന്‍ സ്ഥാപനങ്ങളും വ്യക്തികളും പാണക്കാട്ട് തമ്പടിച്ചിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ക്ക് തങ്ങള്‍ അവതാരികകള്‍ എഴുതിയിട്ടുണ്ട്. മണ്‍മറഞ്ഞ വ്യക്തികളെക്കുറിച്ച് തങ്ങള്‍ എഴുതിയ അനുസ്മരണലേഖനങ്ങള്‍ മുഴുക്കെ അവരുടെ ശ്രദ്ധേയമായ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുന്നവയായിരുന്നു. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ വൈദേശികാധിപത്യത്തില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ അര്‍പ്പിച്ച രക്തത്തിന്റെ അളവും ത്യാഗത്തിന്റെ ആഴവും വിവരണാതീതമാണെന്ന് പുതിയ തലമുറയെ അദ്ദേഹം ബോധവാന്മാരാക്കി. വിഭജനത്തെത്തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ആത്മധൈര്യം ചോര്‍ന്നുപോയതും അതിശക്തമായ അപകര്‍ഷബോധവുമായി ജനപഥം അലക്ഷ്യമായി നീങ്ങിയതും പാഠമാക്കി ആത്മധൈര്യവും ചൈതന്യവും നല്‍കി അവരെ ദേശീയജീവിതത്തിന്റെ ധാരയിലേക്ക് കൈപിടിച്ചാനയിച്ച മുസ്‌ലിം ലീഗിന്റെ നേതൃത്വം, ശ്രമകരവും ക്ലേശപൂര്‍ണവുമായ ഒരു ദൗത്യമായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ദേശീയജീവിതത്തിന്റെ ധാരയില്‍നിന്ന് ഒറ്റപ്പെടാതെ അഭിമാനവും അന്തസ്സുമുള്ള ഒരു സമൂഹമായി ന്യൂനപക്ഷത്തെ മുന്നോട്ടു നയിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. സ്വദേശസ്നേഹവും സമുദായസ്നേഹവും ഒരിക്കലും കൂട്ടിമുട്ടാത്തരണ്ടു നേര്‍രേഖകളായിരുന്നു എന്നദ്ദേഹം തെളിയിച്ചു. സ്വതന്ത്രഭാരത്തില്‍, വിശിഷ്യാ കേരളത്തില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രസക്തിയെ ന്യായീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തിയത്. രാഷ്ട്രീയ പ്രതിയോഗികള്‍ക്കുപോലും അദ്ദേഹം പ്രിയങ്കരനായിരുന്നു. ദേശാഭിമാനിയായ സമുദായസേവകനാണ് തങ്ങളുടെ വിയോഗത്തോടെ നഷ്ടപ്പെട്ടത്.

 


.